അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും, മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിച്ചു; ചെന്താമരയുടെ പകയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍
പാലക്കാട്: ചെന്താമരയെന്ന ക്രൂരകൊലയാളിയുടെ പകയില്‍ എരിഞ്ഞടങ്ങിയത് മൂന്ന് ജീവനുകളാണ്. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും കൂടെ കൊണ്ടുനടന്ന ചെന്താമര വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബകലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് സജിതയെ കൊലപ്പെടുത്തിയത്. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകള്‍ ചെയ്യാറുണ്ടെന്നും അമ്മാവന്‍ മൊഴി നല്‍കിയിരുന്നു.
കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി ചെന്താമരയോട് പറഞ്ഞിരുന്നു. 5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
നെന്മാറ ടൗണില്‍ കാത്തുനില്‍ക്കുന്ന മകള്‍ അനഘയെ കാണാനായി വീട്ടില്‍നിന്നു സ്‌കൂട്ടറില്‍ പുറത്തിറങ്ങവേയാണ് പതിയിരുന്ന ചെന്താമര കൈയിലുള്ള കൊടുവാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് പുറത്തേക്കെത്തിയ ലക്ഷ്മിയെയും വകവരുത്തിയ ശേഷം ചെന്താമര ഒളിവില്‍പോകുകയായിരുന്നു.
ക്ഷേമനിധി ബോര്‍ഡിലേക്കുള്ള രേഖകള്‍ തയാറാക്കുന്നതിനായി നെന്മാറ ടൗണില്‍ കാത്തിരിക്കുമ്പോഴാണ് സുധാകരന്റെ മകള്‍ അനഘ വിവരമറിയുന്നത്. തിരുപ്പൂരില്‍ ഡ്രൈവറായിരുന്ന സുധാകരന്‍ വല്ലപ്പോഴുമാണ് വീട്ടില്‍ വരുന്നത്. വീട്ടില്‍ വരുന്ന സമയങ്ങളില്‍ എല്ലാം അയല്‍വാസിയായ ചെന്താമര ഭീഷണിപ്പെടുത്തുന്നതു പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ പൊലിസില്‍ മകള്‍ അനഘ നല്‍കിയ പരാതിയില്‍ കാര്യക്ഷമമായ നടപടികള്‍ ഇല്ലാത്തതാണ് സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും കൊലപാതകത്തില്‍ കലാശിച്ചത്.
എന്നാല്‍, പരാതി ലഭിച്ച സമയത്ത് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി നെന്മാറ പൊലിസ് ഇന്‍സ്പെക്ടര്‍ അമൃത സിംഹന്‍ പറഞ്ഞു. താക്കീതില്‍ ഒതുക്കിയ പൊലിസ്, ചെന്താമരയെ വീണ്ടും ജയിലിലേക്കയച്ചിരുന്നെങ്കില്‍ തന്റെ അച്ഛനെ നഷ്ടമാകില്ലായിരുന്നുവെന്നാണ് അന്ന് മകള്‍ അനഘ കണ്ണീരോടെ പറഞ്ഞത്. അനഘയും സഹോദരിയും മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ ബാക്കിയായിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനിടെ മൂന്നുപേരെ ഒരാള്‍തന്നെ വെട്ടിക്കൊലപ്പെടുത്തിയത് നാട്ടുകാരെ ഞെട്ടിച്ച സംഭവമാണ്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സുധാകരന്റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
സജിതയെ കൊലപ്പെടുത്തിയ കേസില്‍ 2022 മേയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പാലക്കാട് സെഷന്‍സ് കോടതിയെ ഇയാള്‍ സമീപിച്ചു. ചെന്താമര നെന്‍മാറ സ്റ്റേഷന്‍ പരിധിയില്‍ കയറിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് പൊലിസ് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തില്‍ ഇളവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."