വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം
പാകിസ്താനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക 40.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ക്വിന്റൺ ഡി കോക്കിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്കൻ പാകിസ്താനെ തകർത്തത്. 119 പന്തിൽ പുറത്താവാതെ 123 റൺസ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഈ സെഞ്ച്വറിയോടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിസിറ്റിംഗ് ഓപ്പണർ(ഏഷ്യൻ താരങ്ങല്ലാതെ) എന്ന റെക്കോർഡും ഡി കോക്ക് തന്റെ പേരിലാക്കി.
ഏഷ്യയിലെ തന്റെ ഒമ്പതാം സെഞ്ച്വറിയാണ് ഡി കോക്ക് പാകിസ്താനെതിരെ നേടിയത്. ഇന്ത്യയിൽ ആറ് സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും യുഎഇയിലും താരം ഓരോ വീതം സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യയിൽ എട്ട് സെഞ്ച്വറികൾ നേടിയ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് ഡി കോക്ക് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഡി കോക്ക് തന്റെ തീരുമാനം പിൻവലിച്ചുകൊണ്ട് വീണ്ടും സൗത്ത് ആഫ്രിക്കൻ ജേഴ്സി അണിയുകയായിരുന്നു.
മത്സരത്തിൽ ഡി കോക്കിന്റെ സെഞ്ച്വറിക്ക് പുറമെ ടോണി ഡി സോർസി
അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. 63 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 76 റൺസാണ് താരം നേടിയത്. ലുയാൻ ഡ്രെ പ്രിട്ടോറിയസ് 40 പന്തിൽ 46 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.
സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ നാന്ദ്രേ ബർഗർ നാല് വിക്കറ്റുകളും എൻകാബ പീറ്റർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. കോർബിൻ ബോഷ് രണ്ട് വിക്കറ്റുകളും കൈപ്പിടിയിലാക്കി. പാകിസ്താൻ ബാറ്റിംഗ് നിരയിൽ സൽമാൻ അലി ആഗ(69), മുഹമ്മദ് നവാസ്(59), ബാബർ അസം(59) റൺസും നേടി മികച്ചു നിന്നു.
നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ഈ മത്സരം വിജയിക്കുന്നവർ പരമ്പര സ്വന്തമാക്കും.
South Africa registered a convincing eight-wicket win in the second match of the three-match ODI series against Pakistan. Quinton de Kock, who scored a century, helped South Africa crush Pakistan. The star batsman scored an unbeaten 123 off 119 balls. His performance included eight fours and seven sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."