സഊദിയുടെ സർജിക്കൽ സ്ട്രൈക്ക്; യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽനിന്ന് ഇസ്റാഈലിനെ ഒഴിവാക്കി, പകരം സിറിയ
റിയാദ്: യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി സൗദി അറേബ്യ. ഗ്രീസിലേക്ക് ഡാറ്റാ കേബിൾ എത്തിക്കുന്നതിനായി ഇസ്രായേലിന് പകരം സിറിയയെ ട്രാൻസിറ്റ് രാജ്യമാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും നയതന്ത്ര ബന്ധങ്ങളും മുൻനിർത്തിയാണ് സൗദിയുടെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022-ൽ ഗ്രീസുമായി ചേർന്ന് പ്രഖ്യാപിച്ച 'ഈസ്റ്റ് ടു മെഡ് ഡാറ്റ കോറിഡോർ' (East to Med data Corridor) പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. സിറിയയുടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഏകദേശം 800 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് സൗദി അറേബ്യ നടത്തുന്നത്. 4,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി സിറിയയെ അന്താരാഷ്ട്ര തലത്തിൽ ബന്ധിപ്പിക്കാനാണ് സൗദി ടെലികോം കമ്പനി (STC) ലക്ഷ്യമിടുന്നത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ സൗദി അറേബ്യ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സയണിസ്റ്റ് രാജ്യവുമായുള്ള ബന്ധം താൽക്കാലികമായി അകറ്റി നിർത്തുന്നതിനും, അറബ് ലോകത്ത് സിറിയയുടെ സ്വാധീനം വീണ്ടെടുക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ദമസ്കസിനെ മേഖലയിലെ കണക്റ്റിവിറ്റിയുടെ കേന്ദ്രമാക്കി മാറ്റാനാണ് സഊദിയുടെ താല്പര്യം.
അതേസമയം, ഇസ്രായേലിനെ ഒഴിവാക്കാനുള്ള സൗദിയുടെ തീരുമാനം ഗ്രീസിന് വെല്ലുവിളിയായേക്കാം. ഇസ്രായേലുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന ഗ്രീസിന് പുതിയ റൂട്ട് മാറ്റം എത്തരത്തിൽ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. ഡാറ്റാ കേബിളിന് പുറമെ, സിറിയ വഴി ഗ്രീസിലേക്ക് വൈദ്യുതി കേബിൾ എത്തിക്കാനുള്ള പദ്ധതിയും സൗദിയുടെ പരിഗണനയിലുണ്ട്.
English Summary: Saudi Arabia is planning to reroute its proposed fibre-optic cable project to Greece through Syria, replacing the previously considered route via Israel. This strategic pivot, part of the "East to Med Data Corridor" project launched in 2022, reflects shifting regional alliances and Riyadh’s attempt to reintegrate Syria into the Arab fold while distancing itself from Israel amid the ongoing conflict in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."