മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്‌സ്പറുമായി 2-2 സമനിലയിൽ പിരിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ യുവതാരം ബെഞ്ചമിൻ സെസ്കോയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് റൂബൻ അമോറിം.
നവംബർ 8 ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിലാണ് യുണൈറ്റഡിന് തിരിച്ചടിയായത്.ആദ്യ പകുതിയിൽ കളത്തിന് പുറത്തായിരുന്ന സെസ്കോ, 58-ാം മിനിറ്റിൽ നൗസൈർ മസ്രൗയിക്ക് പകരക്കാരനായാണ് കളത്തിലിറങ്ങിയത്.78-ാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ പാസിൽനിന്ന് ഗോൾ നേടാനുള്ള ശ്രമത്തിനിടെ മിക്ക് വാൻ ഡി വെൻ സ്ലോവേനിയൻ ഇന്റർനാഷണലായ സെസ്കോയെ ഫൗൾ ചെയ്തു.ഇതിൻ്റെ ആഘാതത്തിൽ നിലത്തുവീണ സെസ്കോയ്ക്ക് പരിക്ക് പറ്റിയതായി തോന്നി. കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ സെസ്കോയെ നിർബന്ധിതമായി പിൻവലിക്കുകയായിരുന്നു.ഇതിനോടകം എല്ലാ പകരക്കാരെയും ഉപയോഗിച്ചതിനാൽ, ശേഷിക്കുന്ന സമയം 10 പേരുമായി കളിക്കേണ്ട അവസ്ഥ യുണൈറ്റഡിനുണ്ടായി.
പരിശീലകന്റെ പ്രതികരണം
മത്സരശേഷം ടിഎൻടി സ്പോർട്‌സുമായി സംസാരിച്ച അമോറിം, സെസ്കോയുടെ പരിക്കിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു."നമ്മൾ കാത്തിരുന്ന് കാണണം. അവനൊരു പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നുണ്ട്, പക്ഷേ നമുക്ക് നോക്കാം," അദ്ദേഹം പറഞ്ഞു.പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ താരം എത്രനാൾ പുറത്തിരിക്കേണ്ടി വരുമെന്നോ വ്യക്തമാക്കാൻ അമോറിമിന് കഴിഞ്ഞില്ല."ഇത് കാൽമുട്ടിൻ്റെ കാര്യമാണ്, നമുക്ക് ഒരിക്കലും കൃത്യമായി പറയാൻ കഴിയില്ല. അവൻ്റെ ഇപ്പോഴത്തെ ഫോമിനെക്കുറിച്ചല്ല ഞാൻ ഇപ്പോൾ ആശങ്കപ്പെടുന്നത്. കാൽമുട്ടിനേറ്റ പരിക്കാണ് എനിക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്, കാരണം അതിൻ്റെ ഗൗരവം എത്രത്തോളമെന്ന് എനിക്കറിയില്ല."
കാസെമിറോയെയും പിൻവലിച്ചു
സെസ്കോയെ കൂടാതെ, കാസെമിറോയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അദ്ദേഹത്തെ പിൻവലിച്ചതെന്നും അമോറിം സ്ഥിരീകരിച്ചു."എന്നാൽ, സംഭവിച്ചതെല്ലാം കണക്കിലെടുക്കുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ടോട്ടനം രണ്ട് ഗോളുകൾ നേടുന്നു കളി കൈപിടിയിലാക്കുന്നു. എന്നിരുന്നാലും അവസാന നിമിഷം വീണ്ടും ഗോൾ നേടി മത്സരത്തിൽ സമനില നേടാൻ കഴിഞ്ഞു," അതിൽ ടീമിന്റെ ആത്മവിശ്വാസം കാണാൻ കഴിയുമെന്ന് റൂബൻ പ്രതികരിച്ചു. എന്നിരുന്നാലും സെസ്കോയുടെ പരിക്ക് ടീമിൻ്റെ വരാനിരിക്കുന്ന മത്സരങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."