NIA has arrested another person in the Red Fort blast case; the detainee is Srinagar resident Jaseer Bilal Wani.
HOME
DETAILS
MAL
ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു
November 17, 2025 | 3:30 PM
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലെടുത്ത് എന്‍.ഐ.എ. ശ്രീനഗര്‍ സ്വദേശിയായ ജസീര്‍ ബീലാല്‍ വാണിയാണ് അറസ്റ്റിലായത്. ഡല്‍ഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഉമര്‍ ഉള്‍പ്പെടുന്ന സംഘത്തിന് സാങ്കേതിക സഹായം നല്‍കിയത് ജസീര്‍ ആണെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണത്തിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും എന്‍.ഐ.എ അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ 15 പേർക്കാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ ദിവസം ഉമറിന്റെ സഹായിയായ അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയത് റഷീദ് അലിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് വേണ്ടി കാര്‍ വാങ്ങാനായി റഷീദ് അലി ഡല്‍ഹിയില്‍ എത്തിയെന്നും എന്‍.ഐ.എ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉമര്‍, അമീര്‍ റഷീദ് അലിയുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസായിരുന്നു. കാര്‍ ഓടിച്ചത് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഉമറാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകള്‍ക്കായി വാഹനം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, യുപി പൊലസ് സേനകളുമായും, വിവിധ ഏജന്‍സികളുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്,' എന്‍.ഐ.എ വക്താവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."