the new labor law, which came into effect yesterday, modernizes the country's labor constitution and is expected to bring both benefits and drawbacks to the employment sector.
HOME
DETAILS
MAL
കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ
November 22, 2025 | 2:45 AM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ തൊഴില്‍ ഭരണഘടനയെ ആധുനികവല്‍കരിച്ച് ഇന്നലെ പ്രാബല്യത്തില്‍വന്ന പുതിയ തൊഴില്‍ നിയമം തൊഴില്‍രംഗത്ത് ഒരുപോലെ ഗുണവും ദോഷവും ചെയ്യുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും, മാനദണ്ഡങ്ങള്‍ സുസ്തിരമാക്കും, ആഗോള നിലവാരങ്ങളോട് പൊരുത്തപ്പെടുന്ന തൊഴില്‍ പരിസ്ഥിതി സൃഷ്ടിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇതുസംബന്ധിച്ച പ്രസ്താവനയില്‍ തൊഴില്‍ മന്ത്രാലയം അവകാശപ്പെടുന്നത്. 1930−50 കാലഘട്ടത്തില്‍ രൂപപ്പെടുത്തിയ തൊഴില്‍നിയമങ്ങള്‍ ഇന്നത്തെ ഡിജിറ്റല്‍, ഗിഗ് തൊഴില്‍ മേഖലകളോട് പൊരുത്തപ്പെടാത്തതിനാലാണ് സമഗ്ര നിയമപരിഷ്‌കാരം നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രധാന മാറ്റങ്ങള്‍
എല്ലാ തൊഴിലാളികള്‍ക്കും നിയമാനുസൃത നിയമന പത്രം
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും പി.എഫും ഇ.എസ്.ഐയും ഉള്‍പ്പെടെയുള്ള മുഴുവന്‍ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും
എല്ലാവര്‍ക്കും കുറഞ്ഞ വേതനാവകാശം (മിനിമം വേജ്)
40 വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന
വേതനം സമയത്ത് തന്നെ നിര്‍ബന്ധിതമായി നല്‍കുക, വിവേചനാധികാരമോ കാലതാമസമോ ഉള്ള വേതന രീതികള്‍ അവസാനിപ്പിക്കുക.
സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റ്.
മേഖല തിരിച്ചുള്ള സ്വാധീനം
കരാര്‍ ജീവനക്കാര്‍: ഒരു വര്‍ഷത്തിനുശേഷം ഗ്രാറ്റുവിറ്റി ഉള്‍പ്പെടെ സ്ഥിര ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും കരാര്‍ ജീവനക്കാരും അര്‍ഹരാണ്.
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍: ആദ്യമായി നിയമപരമായ അംഗീകാരം, പ്രത്യേക ക്ഷേമ ഫണ്ടുകള്‍.
കരാര്‍ തൊഴിലാളികള്‍: ആവശ്യമായ സാമൂഹിക, ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍. വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, ന്യായമായ ചികിത്സ.
വനിതാ തൊഴിലാളികള്‍: തുല്യ വേതനം നല്‍കണം, തൊഴിലിടത്തില്‍ വിവേചനം പാടില്ല, സുരക്ഷാ മാനദണ്ഡങ്ങളോടുകൂടി വനിതകള്‍ക്കും രാത്രി ഷിഫ്റ്റ് അവസരങ്ങള്‍.
യുവജന തൊഴിലാളികള്‍: നിര്‍ബന്ധിത മിനിമം വേതനം, നിയമന പത്രം, അവധിക്കാലത്തെ വേതനം.
ചെറുകിട മേഖലയിലെ തൊഴിലാളികള്‍: സാമൂഹിക പരിരക്ഷ, മിനിമം വേതനം, സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍, വ്യക്തമായ ജോലി സമയം.
ബീഡി, പ്ലാന്റേഷന്‍, ടെക്‌സ്‌റ്റൈല്‍, ഡോക്ക് തൊഴിലാളികള്‍: വിപുലീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍, ഉയര്‍ന്ന വേതനം, വൈദ്യസഹായം, നിശ്ചിത സമയം, നിര്‍ബന്ധിത ഓവര്‍ടൈം പേയ്‌മെന്റുകള്‍.
ഓഡിയോവിഷ്വല്‍ ആൻഡ് ഡിജിറ്റല്‍ മീഡിയ: നിശ്ചിത ഘടനയുള്ള തൊഴില്‍ നിബന്ധനകള്‍, സമയബന്ധിതമായ വേതനം, ഓവര്‍ടൈം പരിരക്ഷകള്‍.
ഖനി, മറ്റ് അപകടകരമായ വ്യവസായ രംഗം: ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ അനിവാര്യം, വാര്‍ഷിക പരിശോധനകള്‍, നിര്‍ബന്ധിത സുരക്ഷാ സമിതികള്‍, സ്ത്രീകള്‍ക്ക് പ്രത്യേത സംരക്ഷണം.
ഐ.ടി ആൻഡ് ഐ.ടി.ഇ.എസ്: എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ നിര്‍ബന്ധിത ശമ്പളം, പരാതി പരിഹാരത്തിന് സംവിധാനം, തുല്യ വേതനം, സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റ് അവസരം.
കയറ്റുമതി മേഖല: ഗ്രാറ്റുവിറ്റി, പി.എഫ്, സ്ത്രീകള്‍ക്ക് സുരക്ഷിത രാത്രി ഷിഫ്റ്റുകള്‍, സമയബന്ധിതമായ വേതന പരിരക്ഷകള്‍.
നിയമത്തിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍
12 മണിക്കൂര്‍ ജോലിസമയം: നിശ്ചിത ഇടവേളകള്‍ നല്‍കിയോ ആഴ്ചയില്‍ ഒന്നിലധികം ദിവസം അവധി നല്‍കിയോ ജോലി സമയം 12 മണിക്കൂര്‍ ആക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
സമരം ചെയ്യാന്‍ നോട്ടിസ്: തൊഴിലാളികള്‍ക്കു സമരം ചെയ്യാന്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കേണ്ടിയിരുന്നില്ല എങ്കില്‍, ഇനി സമരം ചെയ്യുന്നതിന് 60 ദിവസം മുമ്പ് നോട്ടിസ് നല്‍കണം. സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാര്‍ സംഘടിതമായി അവധിയെടുക്കുന്നതും സമരമായി കണക്കാക്കും.
മിനിമം വേതനം ഇല്ലാത്തവര്‍ കൂടുതല്‍: രാജ്യത്തെ തൊഴിലാളികളില്‍ 94 ശതമാനവും അസംഘടിത, പരമ്പരാഗത കാര്‍ഷിക രംഗത്തായതിനാല്‍, ഇവരുടെ മിനിമം വേതനം സംബന്ധിച്ച് നിയമത്തില്‍ പറയുന്നില്ല. ഇവരുടെ മിനിമംവേതനം പ്രതിമാസം 21,000 രൂപയാക്കണമെന്ന ശുപാര്‍ശ കേന്ദ്ര തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."