ക്ഷേത്രത്തിൽ പൂജ നടത്താൻ വിസമ്മതിച്ച ക്രിസ്ത്യൻ കരസേന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് ശരിവച്ച് സുപ്രിംകോടതി
ന്യൂഡൽഹി: സൈന്യത്തിന്റെ മതപരേഡിന്റെ ഭാഗമായി സർവ ധർമസ്ഥലിൽ പ്രവേശിക്കാനും അതിലെ ക്ഷേത്രത്തിൽ പൂജനടത്താനും വിസമ്മതിച്ചതിന് കരസേനയിലെ ഉയർന്ന റാങ്കിലിരിക്കുന്ന ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതി ശരിവച്ചു. ഒരു അച്ചടക്കമുള്ള സേനയിൽ ഇത്തരത്തിലുള്ള പെരുമാറ്റം അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഹരജിക്കാരനെ ബെഞ്ച് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
സൈന്യത്തിൽ സിഖ്, ജാട്ട്, രജ്പുത് ഉദ്യോഗസ്ഥരുടെ മൂന്ന് സ്‌ക്വാഡ്രണുകൾ ഉൾപ്പെടുന്ന മൂന്നാം കാലാൾപ്പട റെജിമെന്റിലെ ലെഫ്റ്റനന്റ് സാമുവൽ കമലേശനെയാണ് സൈന്യം പിരിച്ചുവിട്ടത്. ഓരോ സൈനിക കേന്ദ്രങ്ങളിലും എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ ഉൾപ്പെടുന്ന സർവ ധർമസ്ഥലുകളുണ്ടാകും. എന്നാൽ, ഇവിടെ സിഖ് ഗുരുദ്വാരയും ക്ഷേത്രവും മാത്രമാണുണ്ടായിരുന്നത്. പള്ളിയുണ്ടായിരുന്നില്ല. അതിനാൽ ആഴ്ചയിൽ ഒരു ദിവസം ഇവിടെ സൈന്യം നടത്തുന്ന മതപരേഡിൽ പങ്കെടുക്കാനും ആരാധനാ നടപടികൾ പിന്തുടരാനും ഉദ്യോഗസ്ഥൻ വിസമ്മതിക്കുകയായിരുന്നു.
സർവ ധർമ്മ സ്ഥലങ്ങൾ ഉള്ള സ്ഥലങ്ങളിലെ പരേഡുകളിൽ ഹരജിക്കാരൻ പങ്കെടുത്തിരുന്നുവെന്നും എന്നാൽ അദ്ദേഹം നിയമിക്കപ്പെട്ട സ്ഥലത്ത് ഒരു ക്ഷേത്രത്തിന്റെ ഏറ്റവും ഉള്ളിലെ ശ്രീകോവിലിൽ പ്രവേശിക്കാനും ആരാധനനടത്താനും വിസമ്മതിച്ചതിനാണ് പിരിച്ചുവിട്ടതെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. ഏകദൈവ വിശ്വാസത്തിന്റെ അനുയായിയായതിനാൽ ശ്രീകോവിലിൽ പ്രവേശിക്കുന്നത് ഒഴിവാക്കിയതാണ്. ഇത് അദ്ദേഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, അതിന്റെ പേരിൽ പുറത്താക്കിയാൽ തെറ്റില്ലെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും നിന്ദ്യമായ അച്ചടക്കരാഹിത്യമാണിതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. എന്തു സന്ദേശമാണ് അദ്ദേഹം നൽകുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഒരു വ്യക്തി സായുധ സേനയിൽ ചേർന്നതുകൊണ്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശം ഇല്ലാതാകില്ലെന്ന് ശങ്കരനാരായണൻ വാദിച്ചു. ശ്രീകോവിലിൽ പ്രവേശിക്കുന്നത് ക്രിസ്തുമതത്തിന്റെ തത്വങ്ങൾ ലംഘിക്കുന്നില്ലെന്ന് ഒരു പാസ്റ്റർ അഭിപ്രായപ്പെട്ടതായി ഈ ഘട്ടത്തിൽ ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. പാസ്റ്ററുടെ പ്രസ്താവന ഒരു ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് ഒരു സർവ ധർമ്മ സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണെന്ന് അഭിഭാഷകൻ വാദിച്ചു.
ഗുരുദ്വാര ഏറ്റവും മതേതര സ്ഥലങ്ങളിൽ ഒന്നാണെന്നും ഹരജിക്കാരൻ പെരുമാറുന്ന രീതി മറ്റ് മതങ്ങളെ അപമാനിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മറ്റുള്ളവരെ പരിഗണിക്കാത്തത്ര ഉയർന്ന മതപരമായ അഹങ്കാരമുണ്ടോ അദ്ദേഹത്തിനെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ ഹരജിക്കാരൻ തയാറാണെന്നും എന്നാൽ പൂജ നടത്താൻ നിർബന്ധിക്കാനാകില്ലെന്നും അഭിഭാഷകൻ വാദിച്ചു. ഒരു മേലുദ്യോഗസ്ഥൻ മാത്രമാണ് ഈ പ്രശ്‌നം സൃഷ്ടിച്ചത്. ഒരു ദൈവത്തെ ആരാധിക്കാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ല. ഭരണഘടന അതിന് സ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നും ഹരജിക്കാരൻ വാദിച്ചു.
the supreme court upheld the dismissal of a high-ranking christian army officer for refusing to enter the sarva dharma sthal and perform worship at the temple there, which was part of the army’s religious parade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."