കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെ, കേരളത്തിൽ കരട് ചട്ടം വിജ്ഞാപനം ചെയ്തതു സ്ഥിരീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. കരട് ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത സമ്മർദമുണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയാറായില്ലെന്നും മന്ത്രി വിശദീകരിച്ചു.
ട്രേഡ് യൂനിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടർനടപടികളിലേക്കു കടക്കൂവെന്നും മന്ത്രി പറഞ്ഞു. തുടർനടപടി സ്വീകരിക്കേണ്ടെന്ന് താനാണ് നിർദേശം നൽകിയത്. കേന്ദ്ര തൊഴിൽ മന്ത്രിയോട് ലേബർ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയിച്ചു. മൂന്നു വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ചട്ടം രൂപീകരിച്ചു. തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ക്ഷണിക്കും. പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളെയും നിയമ വിദഗ്ധരെയും പങ്കെടുപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു മാത്രമേ സർക്കാർ തീരുമാനമെടുക്കൂവെന്നും മന്ത്രി വിശദീകരിച്ചു.
ഇടതു മുന്നണിയോ, സംസ്ഥാനത്തെ ഇടതു ട്രേഡ് യൂനിയനുകളോ അറിയാതെ 2021 ഡിസംബർ 14നാണ് ലേബർ കോഡിന്റെ കരട് ചട്ടം വിജ്ഞാപനം ചെയ്തത്. വിഷയം ചർച്ചചെയ്യാൻ ഇന്ന് ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി മന്ത്രിയെ നേരിൽകണ്ട് പ്രതിഷേധം അറിയിക്കും.
'കേരള കോഡ് ഓൺ വേജസ് റൂൾസ് 2021' എന്ന പേരിലായിരുന്നു കേരളം ചട്ടം വിജ്ഞാപനം ചെയ്തത്. എന്നാൽ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലിൽ സർക്കാർ അന്തിമ വിജ്ഞാപനത്തിലേക്ക് കടന്നില്ല.
ഇടതുമുന്നണിയെയോ സി.പി.ഐയെയോ അറിയിക്കാതെ ഡൽഹിയിൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ രഹസ്യനീക്കം പുറത്തായതും. രണ്ടും മന്ത്രി ശിവൻകുട്ടി ചുമതല വഹിക്കുന്ന വകുപ്പുകളാണെന്നതും ശ്രദ്ധേയം.
കരട് വിജ്ഞാപനത്തിൽ കേന്ദ്ര ലേബർ കോഡിലെ വിവാദ വ്യവസ്ഥകൾ അതേപടി ഉൾപ്പെടുത്തിയിരുന്നു. മിനിമം വേതനത്തിനും താഴെ തറക്കൂലി (ഫ്‌ളോർവേജ് ) ഏർപ്പെടുത്തുന്ന വ്യവസ്ഥ കേരളത്തിന്റെ കരടിലും ഉൾപ്പെടുത്തിയിരുന്നു.നേരത്തെയുള്ള 29 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് 4 പുതിയ കോഡുകൾ കേന്ദ്രം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."