പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ച 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നു. ഗാനരചയിതാവ് കുഞ്ഞുപ്പിള്ള ഉൾപ്പെടെ നാല് പേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് കേസെടുത്തു. കുഞ്ഞുപ്പിള്ളയാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തത്.എഫ്.ഐ.ആറിലെ പിഴവ് ഗാനരചയിതാവിന്റെ പേര് ജി.പി. കുഞ്ഞബ്ദുള്ള എന്നാണെങ്കിലും, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (FIR) പേര് രേഖപ്പെടുത്തിയിരിക്കുന്നത് ‘കുഞ്ഞുപിള്ള’ എന്നാണ്.
മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഗാനം പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ വിഭാഗം അറിയിച്ചു.
അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന രീതിയിലാണ് പാരഡി നിർമ്മിച്ചിരിക്കുന്നതെന്നും ഇത് ഭക്തമനസ്സുകളെ വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി രവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഈ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സമിതി ചെയർമാൻ കെ. ഹരിദാസ് ആരോപിച്ചു. പരാതി നൽകിയത് സമിതിയല്ലെന്നും ചിലരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷഭരിതമായി കാര്യവട്ടം ക്യാമ്പസ്
അതേസമയം ഗാനത്തെച്ചൊല്ലി തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്‌ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ക്യാമ്പസിലെ വിദ്യാർഥിനി അമൃതപ്രിയയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിൽ ഈ പാരഡി ഗാനം കേൾപ്പിച്ചതാണ് എസ്എഫ്‌ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഗാനം പ്ലേ ചെയ്തതിനെ തുടർന്നുണ്ടായ തർക്കം മർദ്ദനത്തിൽ കലാശിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു.
വിവാദമാകേണ്ട യാതൊരു കാര്യവും പാട്ടിലില്ലെന്നാണ് ഗാനരചയിതാവ് കുഞ്ഞുപ്പിള്ള നിലപാട്.
"അയ്യപ്പഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പ്രകടിപ്പിച്ചത്." "ഒരു തരത്തിലുള്ള വിവാദ പരാമർശങ്ങളും പാട്ടിൽ നടത്തിയിട്ടില്ല." "നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും."
കോൺഗ്രസ് നേതാക്കളും പ്രവാസികളും തനിക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളാണ് 'പോറ്റിയേ കേറ്റിയേ സ്വർണ്ണം ചെമ്പായ് മാറിയേ' എന്ന വരികളിലൂടെ പാരഡി ഗാനത്തിൽ പരാമർശിക്കുന്നത്.
The Thiruvananthapuram City Cyber Police have registered a case against lyricist GP Kunhabdulla and three others over a parody song titled 'Potiye Ketiye.' The song, which was widely used by the UDF during local body election campaigns, is accused of insulting a popular devotional hymn dedicated to Lord Ayyappa. The controversy led to a violent clash between SFI and KSU activists at the Karyavattom Campus in Thiruvananthapuram during a victory celebration for a UDF candidate. While the Thiruvabharana Patha Samrakshana Samithi filed a complaint alleging the song hurts religious sentiments, the lyricist maintains that the song only reflects the concerns of devotees and contains no defamatory content.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."