the local body election report shows that only the udf gained vote share, while the ldf and nda lost support.
HOME
DETAILS
MAL
വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്
സുധീർ കെ. ചന്ദനത്തോപ്പ്
December 20, 2025 | 1:59 AM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം യു.ഡി.എഫിന് മാത്രമാണ് വോട്ട് വിഹിതം കൂടിയത്. എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന്റെ വോട്ട് വിഹിതം 37.9 ശതമാനത്തിൽ നിന്ന് 38.81 ശതമാനമായി വർധിച്ചു. എന്നാൽ, എൽ.ഡി.എഫിന്റെ വോട്ട് വിഹിതം 40.2% നിന്നും 33.45% ആയാണ് കുറഞ്ഞത്. എൻ.ഡി.എയുടേത് 15 ശതമാനത്തിൽ നിന്ന് 13.03 ശതമാനമായി കുറഞ്ഞു. മറ്റുള്ളവർ ഇത്തവണ 13.03 ശതമാനം വോട്ട് കരസ്ഥമാക്കി.
ഇത്തവണ 2,12,23,785 വോട്ടുകൾ പോൾ ചെയ്തപ്പോൾ യു.ഡി.എഫിന് 82,37,385 വോട്ടും എൽ.ഡി.എഫിന് 70,99,175 വോട്ടും എൻ.ഡി.എയ്ക്ക് 31,21,335 വോട്ടും മറ്റുള്ളവർക്ക് 27,65,890 വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാനായത്. യു.ഡി.എഫ് 39.17 ശതമാനം വോട്ടുകൾ നേടിയപ്പോൾ 34.02 ശതമാനം വോട്ട് മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്. 13.92 ശതമാനമാണ് എൻ.ഡി.എ നേടിയ വോട്ടുകൾ. അതേസമയം, നഗരമേഖലകളിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വലിയ വോട്ട് വ്യത്യാസമില്ല. കോർപറേഷനുകളിൽ 34.95 ശതമാനമാണ് യു.ഡി.എഫ് നേടിയ വോട്ടുകൾ.
33.67 ശതമാനം വോട്ട് എൽ.ഡി.എഫ് കരസ്ഥമാക്കിയപ്പോൾ 23.58 ശതമാനമാണ് എൻ.ഡി.എയുടെ സമ്പാദ്യം. മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. 29.88 ശതമാനമാണ് എൽ.ഡി.എഫ് നേടിയ വോട്ടുകൾ. യു.ഡി.എഫ്. 38.85 ശതമാനം വോട്ടുകൾ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."