പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയിൽ പോയ സമയം നോക്കി വീട് കുത്തിത്തുറന്ന് വൻ കവർച്ച. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കൽ കോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവനിലധികം സ്വർണ്ണമാണ് മോഷ്ടാക്കൾ കവർന്നത്.
സംഭവം ഇങ്ങനെ:
ക്രിസ്മസ് ദിനമായ ബുധനാഴ്ച രാത്രി ഷൈൻ കുമാറും കുടുംബവും പള്ളിയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.വീടിന്റെ മുൻവാതിൽ പൊളിച്ചാണ് കള്ളൻ അകത്തുകടന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അലമാരകൾ കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു.
പള്ളിയിൽ നിന്ന് ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ കണ്ടത് തകർന്നു കിടക്കുന്ന മുൻവാതിലാണ്. അകത്ത് പരിശോധിച്ചപ്പോഴാണ് വൻ തുകയുടെ സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
അന്വേഷണം ഊർജ്ജിതം:
സംഭവമറിഞ്ഞ ഉടൻ തന്നെ കാട്ടാക്കട പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ക്രിസ്മസ് ദിനത്തിൽ നടന്ന ഈ വൻ കവർച്ച പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആസൂത്രിതമായ നീക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."