ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നു, ഇന്ത്യയോട് പ്രതികാരം ചെയ്യും: ഓസീസ് താരം
വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയിൽനിന്നേറ്റ തോൽവിയുടെ വേദന മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ആസ്‌ത്രേലിയൻ പേസർ കിം ഗാർത്ത്.
ലോകകപ്പ് സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഹർമൻപ്രീത് കൗറും സംഘവും ലോകകിരീടം ചൂടുകയും ചെയ്തിരുന്നു. എന്നാൽ സെമി ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് പ്രതികാരം ചെയ്യുമെന്നാണ് കിം ഗാർത്ത് പറയുന്നത്.
'തീർച്ചയായും ആ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യ വളരെ നല്ല ടീമാണ്. ഇന്ത്യയ്‌ക്കെതിരെ എപ്പോഴൊക്കെ കളിച്ചാലും അതൊരു മികച്ച മത്സരം തന്നെയായിരിക്കും', ഗാർത്ത് പറഞ്ഞു.
ഇന്ത്യയോട് പ്രതികാരം ചെയ്യുകയെന്നത് ഓസീസ് വനിതാ ടീമിന്റെ മനസിലുള്ളതാണെന്നും അടുത്ത പരമ്പരയിൽ അതിനായി പരിശ്രമിക്കുമെന്നും ഗാർത്ത് വ്യക്തമാക്കി. 'ഒരു മാസത്തിനിടെ മൂന്ന് ഏകദിനവും മൂന്ന് ടി20യും ഒരു ടെസ്റ്റ് മാച്ചുമുണ്ട്. ഓസ്‌ത്രേലിയയിലെ വിവിധ സാഹചര്യങ്ങളിൽ നടക്കുന്ന ഈ പരമ്പര വളരെ രസകരമായിരിക്കും', ഓസ്‌ത്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് നൽകിയ പോഡ്കാസ്റ്റിൽ കിം ഗാർത്ത് പറഞ്ഞു.
അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ഇന്ത്യൻ വനിതകളുടെ ഓസ്‌ത്രേലിയൻ പര്യടനം നടക്കുക.
ഐസിസി വനിത ലോകകപ്പിൽ മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പത് പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. വിമൺസ് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സിങാണ് ഇന്ത്യ നടത്തിയത്. ആ ടൂർണമെന്റിൽ തന്നെ ഓസ്‌ട്രേലിയ കൈവരിച്ച റെക്കോർഡ് തകർത്താണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ 331 റൺസ് ചെയ്സ് ചെയ്തുകൊണ്ടാണ് ഓസ്ട്രേലിയ ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നത്. എന്നാൽ അതേ ടൂർണമെന്റിൽ തന്നെ ഓസ്‌ട്രേലിയയെ തകർത്തുകൊണ്ട് ഇന്ത്യ ഈ റെക്കോർഡും കൈപ്പിടിയിലാക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെയും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെയും കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 134 പന്തിൽ പുറത്താവാതെ 127 റൺസ് നേടിയാണ് ജെമീമ ഇന്ത്യയുടെ വിജയശിൽപിയായത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഹർമൻപ്രീത് 88 പന്തിൽ 10 ഫോറുകളും രണ്ട് സിക്സുകളും അടക്കം 89 റൺസ് നേടിയാണ് കളംനിറഞ്ഞു കളിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ഓപ്പണർ ഫീബി ലിച്ച്ഫീഫീൽഡ് സെഞ്ച്വറി നേടി. 97 പന്തിൽ 17 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 119 റൺസാണ് താരം നേടിയത്. എലീസ് പെറി(77) ആഷ്‌ലി ഗാർഡ്‌നർ(63) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചു.
Australian pacer Kim Garth has said that the pain of losing to India in the Women's Cricket World Cup semi-final has not gone away. India reached the final by defeating Australia by five wickets in the World Cup semi-final. Harmanpreet Kaur and her team had won the world title by defeating South Africa by 52 runs in the final. But Kim Garth says that they will avenge the defeat to India in the semi-final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."