വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ഗുരുവായൂരിൽ
ഗുരുവായൂർ: ഗുരുവായൂരിൽ ട്രാഫിക് നിയന്ത്രിച്ച സ്പെഷൽ പൊലിസ് ഓഫിസർക്ക് മർദ്ദനം. ഇന്ന് രാവിലെ ഏഴ് മണിയോടെ ഗുരുവായൂർ മഞ്ജുളാൽ ജംഗ്ഷനിലായിരുന്നു സംഭവം. വൺവേ തെറ്റിച്ചെത്തിയ തീർത്ഥാടക സംഘത്തെ തടഞ്ഞ സ്പെഷ്യൽ പൊലിസ് ഓഫിസർ ഹരീഷിനാണ് മർദ്ദനമേറ്റത്.
തമിഴ്‌നാട്ടിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് വന്ന ബസ് വൺവേ തെറ്റിച്ചത് ഹരീഷ് ചോദ്യം ചെയ്തു. മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിഞ്ഞ ബസ് തടഞ്ഞ ഹരീഷ് ഇടത്തോട്ട് തിരിയാൻ നിർദ്ദേശം നൽകി. എന്നാൽ നിർദേശം അവഗണിച്ച ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു.
തുടർന്ന്, ബസ് നിർത്താനായി ഹരീഷ് കൈകൊണ്ട് ബസിൽ അടിച്ചപ്പോൾ ബസിന്റെ ക്വാർട്ടർ ഗ്ലാസ് പൊട്ടി അദ്ദേഹത്തിന്റെ കൈക്ക് പരുക്കേറ്റു. ഇതിന് പിന്നാലെ ബസ്സിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഹരീഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഹരീഷ് ചികിത്സയിലാണ്. ബസ് ഗുരുവായൂർ ടെമ്പിൾ പൊലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, മറ്റൊരു സംഭവത്തിൽ ശബരിമല തീർത്ഥാടന പാതയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സ്പെഷ്യൽ ഓഫിസറെ ആക്രമിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ നടന്ന സംഭവത്തിൽ കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനിൽ നന്ദുവിനെ (33) ആണ് പുനലൂർ പൊലിസ് പിടികൂടിയത്.
പുനലൂർ ടി.ബി ജംഗ്ഷനിൽ ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കുകയായിരുന്ന വനിതാ ഓഫിസറെ പ്രതി അകാരണമായി ആക്രമിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിക്കുകയും തള്ളിവീഴ്ത്തുകയും ചെയ്ത പ്രതിയെ ഉടൻ തന്നെ പൊലിസ് പിടികൂടി.
'മിനി പമ്പ' എന്നറിയപ്പെടുന്ന പുനലൂർ ടിബി ജംഗ്ഷനിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A Special Police Officer was assaulted at Guruvayur's Manjulaal Junction for stopping a group of pilgrims who violated one-way traffic rules. The incident occurred on January 3, 2026, at around 7 am, and the officer, Harish, was enforcing traffic regulations when the attack happened.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."