എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്നിൽ രണ്ടിടത്ത് യുഡിഎഫ് വിജയം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് യുഡിഎഫും, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടത്തും യുഡിഎഫ് വിജയിച്ചു. പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാർഡിൽ എൽഡിഎഫും വിജയിച്ചു. ഇതിൽ ശക്തമായ പോരാട്ടം നടന്ന വിഴിഞ്ഞത്ത് എൽഡിഎഫിനെ അട്ടിമറിച്ചാണ് യുഡിഎഫിന്റെ ആധികാരിക വിജയം.
ശ്രദ്ധേയമായ പോരാട്ടം നടന്ന വാർഡ് ആയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാർഡായ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എച്ച്. സുധീര്‍ ഖാനാണ് വിജയിച്ചത്. 172 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് വർധിച്ച് 20 സീറ്റായി.
നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള അവസരമായിരുന്നു വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ്. എന്നാൽ സീറ്റ് കോൺഗ്രസ് നേടിയതോടെ ബിജെപിയുടെ സ്വപ്നം ഇല്ലാതാക്കാൻ യുഡിഎഫിന് സാധിച്ചു. 2015 മുതൽ എൽഡിഎഫിന്റെ കയ്യിലുള്ള സീറ്റായിരുന്നു ഇത്. പതിറ്റാണ്ടിന് ശേഷം ഈ സീറ്റ് നഷ്ടപ്പെട്ടത് എൽഡിഎഫിനും തിരിച്ചടിയായി.
വിഴിഞ്ഞത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ ഖാന്‍ ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍ വാര്‍ഡിലെ മുന്‍ കൗണ്‍സിലറുമാണ്. സ്വതന്ത്ര സ്ഥാനാർഥി വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം മരണപ്പെട്ടത്തിനെ തുടർന്നാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."