ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല; ആപ്പിലാക്കി അങ്കണവാടികളിലെ പോഷൻ ട്രാക്കർ ആപ്പ്
തിരുവനന്തപുരം: അംഗൻവാടികളിലെ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പോഷൻ ട്രാക്കർ ആപ്പിൻ്റെ പ്രവർത്തനം അവതാളത്തിൽ. അഞ്ച് വർഷമായിട്ടും പ്രവർത്തനങ്ങള്‍ പൂർണ സജ്ജമായിട്ടില്ല. 2021 മാർച്ച് ഒന്നിന് കേന്ദ്ര ശിശു മന്ത്രാലയമാണ് ''പോഷൻ ട്രാക്കർ'' ആപ്പ് പുറത്തിറക്കിയത്.
കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ തിരിച്ചറിയുന്നതിനും പോഷകാഹാര വിതരണം എളുപ്പമാക്കുന്നതിനുമാണ് ആപ്പ് ഉപയോഗിച്ചുവരുന്നത്. ഗർഭിണികൾക്കും ഗുണകരമാകും വിധമാണ് വിഭാവനം ചെയ്തതത്. രണ്ട് വർഷമായി കേന്ദ്രം അരിയും ഗോതമ്പും ഭക്ഷ്യവസ്തുക്കളും നല്‍കുന്നത് ഈ ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.ആപ്പ് തെറ്റായ ഡാറ്റ നൽകുന്നതിനാൽ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിക്കുന്നതായും അവശ്യസാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായുമാണ് പരാതി. ആപ്പ് പണിമുടക്കുന്നതും നിത്യസംഭവമാണെന്നും പരാതിയുണ്ട്.
അങ്കണവാടി വർക്കർമാർ. മുൻപ് പ്രതിദിന വിവര ശേഖരണവും തുടർനടപടികളും രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുകയായിരുന്നു പതിവ്.എന്നാൽ, 2018 ലെ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായി സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്തതോടെയാണ് അങ്കണവാടി വർക്കർമാർ പ്രതിസന്ധിയിലായത്. സംവിധാനം പൂർണമായും ഡിജിറ്റലായതോടെ വിവരങ്ങളും തുടർ നടപടികളും രജിസ്റ്ററുകളിൽ രേഖപ്പെടുത്തണം. ഇവ പിന്നീട് ആപ്ലിലും അപ് ലോഡ് ചെയ്യണം.
തുടക്കത്തിൽ ഫോണുകളിൽ ''കോം കെയർ എൽ.ടി.എസ്'' എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിരുന്നത്. മാസങ്ങൾക്കു ശേഷമാണ് ഇപ്പോഴത്തെ ആപ്ലിക്കേഷനിലേക്ക് മാറിയത്.ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നു അങ്കണവാടി വർക്കർമാർ പറയുന്നു. അടിക്കടിയുള്ള അപ്ഡേഷനും സെർവർ തകരാറുകളും മൂലം വിവര ശേഖരണവും തുടർനടപടികളും മുടങ്ങുന്നു. വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ മണിക്കൂറുകളെടുക്കും. അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങളാകട്ടെ പൂർണരീതിയിൽ ലഭിക്കില്ല. പലരും സർക്കാർ നൽകിയ ഫോണുകൾ ഉപേക്ഷിച്ചു. സ്വന്തം ഫോൺ വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയെങ്കിലും സോഫ്റ്റ്‌വെയർ അപ്ഡേഷൻ കാരണം ആപ് ഉപയോഗിക്കാൻ ആകുന്നില്ലെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."