ആവേശമായി റിയാദ് മാരത്തൺ: അഭിമാന നേട്ടം കൊയ്ത് മലയാളികളും
റിയാദ്: ആവേശമായി നടന്ന റിയാദ് മാരത്തനിൽ അഭിമാന നേട്ടം കൊയ്ത് മലയാളികളും. ശനിയാഴ്ച നടന്ന മാരത്തണിൽ നിരവധി മലയാളികളാണ് പങ്കാളികളായത്. പലരും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 42.22 കിലോമീറ്റർ ദൂരം 4 മണിക്കൂർ 14 മിനിറ്റിൽ വിജയകരമായി പിന്നിട്ട കൊല്ലം സ്വദേശി ശ്രദ്ധേയമായ നേട്ടമാണ് കരസ്ഥമാക്കിയത്.
കരുനാഗപ്പള്ളി ആദിനാട് സ്വദേശിയും റിയാദിലെ സഊദി സെൻട്രൽ ബാങ്കിലെ ജോലിക്കാരനുമായ കബീർ കൊച്ചാലുംമൂട് ആണ് ഈ അഭിമാനനേട്ടം കൈവരിച്ചത്. കഴിഞ്ഞവർഷം റിയാദിൽ നടന്ന ഇതേ മാരത്തോണിൽ 29.4 കിലോമീറ്റർ ദൂരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. കായിക രംഗത്ത് മാത്രമല്ല ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവ പങ്കാളിയാണ്.
അടിയുറച്ച മനസ്സും കഠിന പരിശ്രമവും ശാരീരിക ക്ഷമതയും ഒരുമിച്ച് വന്നപ്പോൾ അദ്ദേഹത്തിന് ലഭിച്ച ഈ വിജയം വ്യക്തിപരമായ നേട്ടത്തിനൊപ്പം റിയാദിലെ കരുനാഗപ്പള്ളി സ്വദേശികളായ പ്രവാസികൾക്കും ആ പ്രദേശത്തിന് മുഴുവനും അഭിമാന നിമിഷമാണ്. കൊല്ലം കൾചറൽ അസോസിയേഷൻ (KCA), ഖിദ്മ, കൊച്ചാലുമ്മൂട് ചാരിറ്റബിൾ (KCA), പനച്ചമൂട് മഹൽ കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകൻ കൂടിയാണ് കബീർ കൊച്ചാലുമ്മൂട്.
കായിക മന്ത്രാലയത്തിന്റെയും സഊദി അറേബ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെയും പങ്കാളിത്തത്തോടെ ജനുവരി 28 ന് ആരംഭിച്ച നാല് ദിവസത്തെ ഫെസ്റ്റിവൽ 31 വരെ പ്രിൻസസ് നൂറ സർവകലാശാലയിലാണ് അരങ്ങേറിയത്. ഇതിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് മാരത്തൺ മത്സരങ്ങൾ നടന്നത്.
ഈ വർഷത്തെ പതിപ്പിൽ നാല് മത്സരങ്ങൾ ആണ് ഉണ്ടായിരുന്നത്. 42 കിലോമീറ്റർ, 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ കുടുംബ ഓട്ടം എന്നിവ എല്ലാ പ്രായക്കാർക്കും ഫിറ്റ്നസ് തലങ്ങൾക്കും അനുയോജ്യമായ അനുഭവമാണ് നൽകിയത്. വിഷൻ 2030-ന് അനുസൃതമായി ആരോഗ്യവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഒരു ദേശീയ കമ്മ്യൂണിറ്റി ഇവന്റായി മാരത്തൺ പരിണമിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ പ്രസിഡന്റ് പ്രിൻസ് ഖാലിദ് ബിൻ അൽവലീദ് പറഞ്ഞു.
സഊദി അൽ അവ്വൽ ബാങ്ക് സ്പോൺസർഷിപ്പിൽ നിരവധി സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവൽ നടന്നത്. 2025-ൽ 40,000-ത്തിലധികം ഓട്ടക്കാരുടെ റെക്കോർഡ് പങ്കാളിത്തത്തിന് ശേഷം, തുടർച്ചയായ അഞ്ചാം വർഷവും വേൾഡ് അത്‌ലറ്റിക്‌സിന്റെ എലൈറ്റ് റോഡ് റേസ് എന്ന അംഗീകാരം ഇപ്പോഴും ഈ മത്സരത്തിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."