സമസ്ത കേരളം കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാര: സാദിഖലി തങ്ങൾ
കുണിയ: കേരളീയ സമൂഹം ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാരയാണ് സമസ്തയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിലൂടെയും വിശ്വാസത്തിലൂടെയുമുള്ള പ്രവർത്തനമാണ് സമസ്തയുടെ വിജയം. അതാണ് കാലങ്ങൾ കഴിഞ്ഞും സമസ്ത മുന്നോട്ടുപോകാനുള്ള കാരണം. വിനയത്തോടെ ജീവിക്കാനുള്ള തത്വമാണ് സമസ്ത പഠിപ്പിച്ചത്. സമസ്തയുടെ ഏറ്റവും വലിയ വിജയം വിദ്യാഭ്യാസ പ്രവർത്തനമാണ്. മദ്‌റസകൾ മുതൽ ഉന്നത സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയാണ് സമസ്ത കെട്ടിപ്പടുത്ത നേട്ടം. കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിലൂടെ പിറവിയെടുത്ത പണ്ഡിതർ ലോകത്ത് ഏതു കോണിലും കാണും. ലോകത്തെ വിശ്രുത സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ സമസ്തയുടെ സ്ഥാപനങ്ങളിൽ നിന്നു പുറത്തിറങ്ങിയവരാണ്.
ആ വഴി അത്ര സുന്ദരമായിരുന്നലെന്ന് പിറകോട്ട് തിരിഞ്ഞുനടന്നാൽ നമുക്ക് ബോധ്യപ്പെടും. അറിവും വിശ്വാസ സംഹിതയും കാലത്തിന് മായ്ക്കാൻ കഴിയില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി.
അലി തങ്ങൾ കുമ്പോൽ പ്രാർഥന നടത്തി. സമസ്ത ട്രഷറർ പി.പി ഉമർ മുസ് ലിയാർ കൊയ്യോട് ആമുഖ പ്രഭാഷണം നടത്തി. കെയ്‌റോ ഇസ് ലാമിക് റിസേർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഈം അൽ ജുൻദി വിശിഷ്ടാതിഥിയായി. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ബി.കെ അബ്ദുൽഖാദർ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തി.
ഉമർ ഫൈസി മുക്കം സ്വാഗതം പറഞ്ഞു. സമസ്ത ഇ ലേണിങ് സ്മാർട്ട് മദ്‌റസാ ആപ്ലിക്കേഷൻ, എസ്.വൈ.എസ് സ്‌മൈൽ വില്ലേജ് എന്നിവയുടെ ലോഞ്ചിങ് സാദിഖലി തങ്ങൾ നിർവഹിച്ചു. കാസർകോട് ജില്ലാ സ്വാഗതസംഘം ട്രഷറർ കുണിയ ഇബ്രാഹിം ഹാജിക്ക് പാണക്കാട് അബ്ബാസലി തങ്ങൾ ഉപഹാരം സമ്മാനിച്ചു. അൻവർ സാദിഖ് ഫൈസി സമസ്ത ശതാബ്ദി സുവനീർ പരിചയപ്പെടുത്തി.
സമസ്ത ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനം അബ്ദുൽ മജീദ് ഹാജി കുറ്റിക്കോലിന് നൽകി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ചെങ്കള അബ്ദുല്ല ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."