മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ
2026 ടി-20 ലോകകപ്പ് കലാശ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. 2024ൽ സ്വന്തമാക്കിയ ടി-20 കിരീടം സ്വന്തം മണ്ണിൽ നിലനിർത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവും സംഘവും കളത്തിലിറങ്ങുന്നത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
ഈ ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീം സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് കിവികൾ ഫൈനലിലേക്ക് പറന്നത്. ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകൾ കിരീട പോരാട്ടത്തിനായി നേർക്കുനേർ മത്സരക്കുമ്പോൾ അഹമ്മദാബാദിന്റെ മണ്ണിൽ തീപാറുമെന്ന് ഉറപ്പാണ്.
ഈ ടി-20 ലോകകപ്പ് മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഏറെ സ്പെഷ്യലാണ്. കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണിന്റ പോരാട്ടം തന്നെയാണ് മലയാളി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടി മിന്നും ഫോമിലാണ് സഞ്ജു.
സൂപ്പർ എട്ടിലെ അവസാന ജീവൻ മരണ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തുടക്കം മുതൽ അവസാനം വരെ തളരാതെ ക്രീസിൽ നിലയുറപ്പിച്ച് 97 റൺസ് നേടി ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചത് സഞ്ജുവാണ്. ടി-20 ലോകകപ്പ് ചരിത്രത്തിൽ പിന്തുടർന്ന് വിജയിക്കുന്ന മത്സരങ്ങൾ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡും തകർത്താണ് സഞ്ജു ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ചുകയറ്റിയത്.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർത്തടിച്ച് സഞ്ജു വീണ്ടും കരുത്ത് കാട്ടി. ഇംഗ്ലീഷ് പടക്കെതിരെ 89 റൺസ് നേടിയാണ് സഞ്ജു നിറഞ്ഞാടിയത്. സഞ്ജുവിന്റെ ഈ മിന്നും പ്രകടനം ഫൈനലിലും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിലെല്ലാം ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. ചരിത്രത്തിൽ നാല് തവണയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് വീതം ഏകദിന, ടി-20 ലോകകപ്പുകളാണ് ഇന്ത്യയുടെ ഷെൽഫിലുള്ളത്. ഈ നാല് ലോകകപ്പ് വിജയങ്ങളിലും ഇന്ത്യൻ ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു.
1983ൽ കപിൽ ദേവിന്റെ കീഴിലാണ് ഇന്ത്യ ആദ്യമായി ലോകം കീഴടക്കുന്നത്. ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ ലോർഡ്സിൽ നടന്ന ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തിയാണ് കപിലിന്റെ സംഘം കിരീടം ചൂടിയത്. ഈ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഒരു മലയാളി ഉണ്ടായിരുന്നു.
കണ്ണൂർ ചന്ദ്രോത്ത് സ്വദേശിയായ സുനിൽ വത്സൻ ആയിരുന്നു ആ ലോകകപ്പിലെ മലയാളി സാന്നിധ്യം. എന്നാൽ നിർഭാഗ്യവശാൽ ആ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും സുനിൽ വത്സന് കളിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയത്തിൽ പങ്കാളിയാവാൻ സുനിൽ വത്സനെന്ന മലയാളിക്ക് സാധിച്ചു.
ഇതിന് ശേഷം 2007ൽ എം.എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ ആദ്യ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത്. ഫൈനലിൽ പാകിസ്ഥാനെ കീഴടക്കിയാണ് ധോണിയുടെ സംഘം പ്രഥമ ടി-20 കിരീടം നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ മലയാളി സാന്നിധ്യം എസ് ശ്രീശാന്ത് ആയിരുന്നു. ആ ടൂർണമെന്റിൽ ഇന്ത്യൻ ബൗളിങ് നിരയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ശ്രീശാന്തിന് സാധിച്ചിരുന്നു. ഫൈനലിൽ ശ്രീശാന്തിന്റെ ക്യാച്ചിലൂടെയായിരുന്നു ഇന്ത്യ ലോകകപ്പ് കൈപ്പിടിയിലാക്കിയത്. പാക് താരം മിസ്ബ ഉൾ ഹഖിന്റെ ക്യാച്ച് നേടിയാണ് ശ്രീശാന്ത് ലോകകപ്പ് സമ്മാനിച്ചത്.
സെമി ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെയും മിന്നും പ്രകടനമായിരുന്നു ശ്രീശാന്ത് പുറത്തെടുത്തത്. നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടു നൽകി രണ്ട് വിക്കറ്റുകൾ ആയിരുന്നു ശ്രീശാന്ത് വീഴ്ത്തിയത്. അന്നത്തെ ഓസ്ട്രേലിയൻ നിരയിലെ അപകടകാരികളായ മാത്യു ഹെയ്ഡൻ, ആദം ഗിൽക്രിസ്റ്റ് എന്നിവരെയായിരുന്നു ശ്രീശാന്ത് പുറത്താക്കിയത്. 2011ൽ ധോണിയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായി. ആ ടൂർണമെന്റിലെ ഇന്ത്യൻ ടീമിലും ശ്രീശാന്തെന്ന മലയാളി ഉണ്ടായിരുന്നു.
ഇതിന് ശേഷം ഇന്ത്യ ഒരു ലോകകപ്പ് സ്വന്തമാക്കാൻ കാത്തിരിക്കേണ്ടി വന്നത് 13 വർഷമാണ്. 2024 ടി-20 ലോകകപ്പിൽ രോഹിത് ശർമക്ക് കീഴിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. കലാശ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഈ ലോകകപ്പ് വിജയത്തിലെ ഇന്ത്യയുടെ മലയാളി സാന്നിധ്യം സഞ്ജുവായിരുന്നു. ടൂർണമെന്റിൽ ഒറ്റ മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. എങ്കിലും കുട്ടി ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടത്തിൽ സഞ്ജുവും പങ്കാളിയായി.
ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് ഫൈനൽ കൂടി അടുത്തെത്തി നിൽക്കുമ്പോൾ അതെ സഞ്ജു തന്നെ ഇന്നും ഇന്ത്യൻ നിരയിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ പോലെ ഇത്തവണ സഞ്ജു ബെഞ്ചിലല്ല ടീമിന്റെ നെടുംതൂണായി മൈതാനത്താണ് ഉള്ളത്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിലെല്ലാം ഒരു മലയാളി ഉണ്ടായിരുന്നുവെന്ന ചരിത്രം സഞ്ജുവിലൂടെ ഇത്തവണയും തിരുത്തപ്പെടാതെ നിലനിൽക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."