ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരം കാരണം ആശുപത്രിയിലെ സേവനങ്ങൾ മുടങ്ങരുതെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സമരത്തിന് പോകാതെ ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
സർക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങൾ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളിൽ പൊലിസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സമരം നടത്തുന്നത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. മാനേജ്മെൻറുകൾക്കെതിരെയാണ് സർക്കാർ നടപടി എടുക്കേണ്ടത്. സർക്കാർ ചർച്ചക്ക് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ ഒത്തു തീർപ്പിന് മാത്രമേ യുഎൻഎ ഒള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."