തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ ബസുകളിൽ പ്രതിഷേധ പോസ്റ്ററുകൾ ഒട്ടിച്ചതാണ് സംഘർഷത്തിന് കാരണമായത്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകളിൽ മന്ത്രിക്കെതിരെയുള്ള പോസ്റ്ററുകൾ ഒട്ടിച്ചു. ഒട്ടിച്ച പോസ്റ്ററുകൾ പൊലിസ് കീറി മാറ്റിയതോടെ പ്രവർത്തകരും പൊലിസും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി.
തർക്കം ഉന്തും തള്ളിലും കൈയാങ്കളിയിലുമാണ് അവസാനിച്ചത്. പൊലിസുകാരെ മർദ്ദിച്ചെന്നാരോപിച്ച് ഒരു പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. സ്ഥലത്ത് നിലയുറപ്പിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത്. പൊലിസ് നടപടി കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്. പ്രതിഷേധവുമായി മുന്നോട്ട് തന്നെ പോകുക തന്നെ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മന്ത്രിക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ എത്തിയത്. പൊലിസിനെ മർദ്ദിച്ചു എന്ന ആരോപണം നേതാക്കൾ നിഷേധിച്ചു. വരും ദിവസങ്ങളിലും മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
youth congress workers staged a protest against transport minister k.b. ganesh kumar at the thampanoor ksrtc bus station in thiruvananthapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."