എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ വന്യജീവി സംരക്ഷകർ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം നടത്തിയ തിരച്ചിലിനൊടുവിൽ അർധരാത്രിയോടെയാണ് നായയെ പിടികൂടിയത്. അതേസമയം, ഇതേ നായയുടെ ആക്രമണത്തിന് ഇരയായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രതിരോധ കുത്തിവെയ്പ്പ് നൽകി.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു എരുമപ്പെട്ടി സ്വദേശിനിയായ കാർത്യായനിയെ (84) സ്വന്തം വീടിനുള്ളിൽ വെച്ച് നായ കടിച്ചുകൊന്നത്. മുഖത്തും ശരീരമാസകലവും മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കാർത്യായനിക്കൊപ്പം മുറിയിലുണ്ടായിരുന്ന മകൻ ദേവദാസനും നായയുടെ കടിയേറ്റു. ഭക്ഷണവുമായി എത്തിയ ഇളയ മകൻ മണിയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ ആദ്യം കണ്ടത്.
കാർത്യായനിയെ ആക്രമിച്ച ശേഷം നായ സമീപത്തെ വീട്ടിലെ ജോലിക്കാരെയും ആക്രമിച്ചു. വിവരമറിഞ്ഞതിനെത്തുടർന്ന് പൊലിസും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക സംഘമെത്തിയാണ് നായയെ കീഴ്പ്പെടുത്തിയത്.
കാർത്യായനിയുടെ മൃതദേഹംപോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പിടിയിലായ നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടക്കും.
In a horrifying incident in Erumappetty, Thrissur, an 84-year-old bedridden woman named Karthyayani was mauled to death by a stray dog inside her own home. The aggressive animal also attacked her son and three other locals before being captured by wildlife experts late Thursday night. Local authorities from the Kadangode Panchayat coordinated the search after the dog caused widespread panic in the neighborhood.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."