താലികെട്ടിന് തൊട്ട് മുമ്പ് 31 കേസിലെ പ്രതിയായ ഗുണ്ടാത്തലവനെ പൊലിസ് പൊക്കി; സ്റ്റേഷനിൽ വച്ച് വിവാഹം നടത്താൻ അനുവദിണമെന്ന് വധു
ഭോപ്പാൽ: വധുവിന്റെ കഴുത്തിൽ താലി ചാർത്താൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഗുണ്ടാസംഘടനയുടെ തലവനായ വരനെ പൊലിസ് പിടികൂടി. ഭോപ്പാലിലെ കുപ്രസിദ്ധ ഗുണ്ടാസംഘടനയായ 'ഇല്ലീഗൽ ഗ്യാങ്ങ് എന്ന സംഘത്തിന്റെ തലവൻ ആകാശ് നീൽകാന്താണ് വിവാഹവേദിയിൽ വച്ച് പൊലിസ് പിടിയിലായത്. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാൻ വരനെ വിട്ടുനൽകണമെന്ന അപേക്ഷയുമായി വധുവായ സീമ എന്ന യുവതി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും അധികൃതർ വഴങ്ങിയില്ല.
പിടിയിലായ ആകാശിനെ വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെ പൊലിസ് കസ്റ്റഡിയിൽ വച്ച് വിവാഹച്ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വധു കരഞ്ഞപേക്ഷിച്ചതോടെ പൊലിസുകാർക്കും തലവേദനയായി. തന്റെ ഭാവി ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത് എന്നും ചോദിച്ചായിരുന്നു യുവതിയുടെ രോദനം. എന്നാൽ ആകാശിന്റെ ക്രിമിനൽ കേസുകളുടെ ഗൗരവം പരിഗണിച്ച് പൊലിസ് യുവതിയുടെ ആവശ്യം കർശനമായി നിരസിച്ചു. ആറു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ആകാശിന് പുറമെ സംഘത്തിലെ രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ് ഖാൻജേ, അമിത് ഓസ്വാൾ എന്നീ കൂട്ടാളികളെയും പൊലിസ് വിവാഹവേദിയിൽ നിന്ന് പിടികൂടി.
2018 മുതൽ ഭോപ്പാലിൽ സജീവമായ 'ഇല്ലീഗൽ ഗ്യാങ്ങി'ൽ അമ്പതോളം യുവാക്കളുണ്ടെന്നാണ് കണക്ക്. സംഘാംഗങ്ങളെല്ലാം കഴുത്തിൽ സംഘടനയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ആകാശിന്റെ പേരിൽ മാത്രം 31 കേസുകളുണ്ട്. 2024 മാർച്ചിൽ ബിജെപി യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് സുരേന്ദ്ര കുഷ്വാഹയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ആകാശ്. ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Drama unfolded at a wedding venue when police arrested the groom, a notorious gang leader involved in 31 criminal cases, just moments before the wedding ceremony was set to begin.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."