ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അവനാണ്: സഞ്ജു സാംസൺ
ഇന്ത്യൻ ടി-20 ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സൂപ്പർസ്റ്റാർ എന്നാണാണ് സഞ്ജു അഭിഷേകിനെ വിശേഷിപ്പിച്ചത്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
"അഭിഷേക് ശർമ്മ ഞങ്ങളുടെ ടീമിന്റെ സൂപ്പർ സ്റ്റാറാണ്. ഞങ്ങൾ എവിടെ പോയാലും ഞങ്ങളുടെ ബസുകൾ ആരാധകരാൽ നിറയും. എല്ലായിടത്തും 'അഭിഷേക്, അഭിഷേക്' എന്ന ഒരേയൊരു പേര് മാത്രമേ ഞങ്ങൾ കേൾക്കാറുള്ളൂ. എല്ലാവരും അവനെ സ്നേഹിക്കുന്നു" സഞ്ജു സാംസൺ പറഞ്ഞു.
ഇതേ പരുപാടിയിൽ അഭിഷേക് ശർമ്മയുമായുള്ള സുഹൃദ്‌ബന്ധത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു. എല്ലാവരും തങ്ങളെ ഐസും തീയും എന്നാണ് പറയാറെന്നും എന്നാൽ രണ്ട് പേരും തീയാണെന്നാണ് സഞ്ജു പറഞ്ഞത്.
''സാധാരണ എല്ലാവരും പറയാറുള്ളത് ഐസും തീയും എന്നാണ്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല, രണ്ടുപേരും ഒരേപോലെ ആക്രമിച്ചു കളിക്കുന്നവരാണ്. ചിലപ്പോൾ അവൻ തകർക്കും, ചിലപ്പോൾ ഞാൻ. ഞങ്ങളുടെ ആ പഞ്ചാബി-കേരള കണക്ഷൻ വളരെ സ്വാഭാവികമാണ്'' സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജുവിന്റെയും അഭിഷേകിന്റെയും പ്രകടനം നിർണ്ണായകമായിരുന്നു. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ഫൈനലിൽ അഭിഷേക് ശർമയും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിൽ 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."