ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ്
ചണ്ഡീഗഢ്: ആം ആദ്മി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലിസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ജില്ലകളിലായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏത് സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമായിട്ടില്ല.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയും, അകാലിദളും രംഗത്തെത്തി. പൊലിസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നും, ഭഗവന്ത് മന്നിന്റെയും, അരവിന്ദ് കെജ് രിവാളിന്റെയും ഭയം പുറത്തുവന്നെന്നും ബിജെപി നേതാവ് അശ്വിനി ശര്‍മ പറഞ്ഞു. കെജ് രിവാള്‍ പൊലിസിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.
അതേസമയം സന്ദീപ് പഥക് നിലവില്‍ ഡല്‍ഹിയിലാണുള്ളത്. കേസുമായി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
അതേസമയം പാർട്ടി വിട്ടതിന് പിന്നാലെ സന്ദീപ് പഥക് ഉൾപ്പെടെ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ 'ഓപ്പറേഷൻ ലോട്ടസ്' ആണ് നടന്നതെന്നെന്നാണ് എഎപി ആരോപണം.
താൻ വളർത്തിയെടുത്ത പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് രാഘവ് ഛദ്ദ ഉൾപ്പടെ ഏഴ് എഎപി എംപിമാർ ബിജെപിയിൽ ചേർന്നത്. "ശരിയായ വ്യക്തി തെറ്റായ പാർട്ടിയിൽ അകപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്. രാജ്യതാത്പര്യത്തേക്കാൾ സ്വന്തം താത്പര്യങ്ങൾക്കാണ് എ.എ.പി ഇപ്പോൾ മുൻഗണന നൽകുന്നത്." രാഘവ് ഛദ്ദ ആരോപിച്ചു.
അടുത്തിടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കിയത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു. ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് പാർട്ടി വിട്ടത്.
Punjab Police registered a case against Rajya Sabha MP Sandeep Pathak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."