സുധാകരന്റെ സമ്മർദ്ദ തന്ത്രം പാളി; എംപിമാർക്ക് സീറ്റില്ലെന്ന ഉറച്ച നിലപാടിൽ ഖർഗെ, 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു
ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. എംപിമാർ ആരും തന്നെ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ കർശന നിലപാടാണ് പട്ടികയിൽ നിർണ്ണായകമായത്.
കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപിക്ക് കണ്ണൂരിൽ മത്സരിക്കാൻ ഇത്തവണ സീറ്റ് നൽകില്ല. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തോടെ സുധാകരൻ നടത്തിയ സമ്മർദ്ദ തന്ത്രങ്ങൾ ഫലം കണ്ടില്ല. സിറ്റിംഗ് എംപിമാർ അവരുടെ മണ്ഡലങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ല.
കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിയാകും.പെരുമ്പാവൂർ ഉൾപ്പെടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഹൈക്കമാൻഡിന് വിട്ടു.മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ടിക്കറ്റ് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പട്ടികയ്ക്ക് അംഗീകാരമായത്. ബാക്കിയുള്ള നാലഞ്ച് സീറ്റുകളിൽ ചർച്ച തുടരുമെന്നും ബാക്കി സീറ്റുകളിലെ പട്ടിക ഉടൻ പുറത്തിറങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."