കളം നിറഞ്ഞ് സ്ഥാനാര്‍ഥികള്‍; ആദ്യ പരീക്ഷ പത്രിക സമര്‍പ്പിക്കല്‍
തിരുവനന്തപുരം: ഏറെക്കുറെ ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർഥികളെയിറക്കിയുള്ള പ്രചാരണം ഇടതുമുന്നണി തുടങ്ങി അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഇന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥികളും പൂര്‍ണമായും കളത്തിലിറങ്ങിയേക്കും. നാമനിർദേശ പത്രികാസമര്‍പ്പണത്തിന് ഇനി നാലു നാള്‍ മാത്രമാണ് ബാക്കി. ഇതില്‍ രണ്ട് പൊതുഅവധി വരുന്നതിനാല്‍ ഫലത്തില്‍ രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ഇടത് മുന്നണിയുടെ പത്രിക സമര്‍പ്പണത്തിന് തുടക്കം കുറിച്ചു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയിലുണ്ടായിരുന്ന സി.ആര്‍ മഹേഷ്, ബിന്ദു കൃഷ്ണ ഉള്‍പ്പടെയുള്ളവരും ഇന്നലെ പത്രിക സമര്‍പ്പിച്ചു.
പാര്‍ട്ടികളില്‍ കലാപക്കൊടി ഉയര്‍ത്തിയും പാര്‍ട്ടി മാറിയുമെല്ലാം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍ക്ക് മുന്നില്‍ ഇനി ആദ്യവെല്ലുവിളി കുറ്റമറ്റ രീതിയില്‍ നാമനിര്‍ദേശ പത്രിക പൂരിപ്പിച്ച് സമര്‍പ്പിക്കുകയെന്നതാണ്. സ്വത്ത് വിവരങ്ങള്‍, ബാധ്യതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കല്‍, ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച സത്യവാങ്മൂലം തയാറാക്കല്‍ ഉള്‍പ്പെടെ നിരവധി ജോലികള്‍ പത്രിക തയാറാക്കുന്നതിനായുണ്ട്. ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും പത്രിക തള്ളപ്പെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രികയാണ് ഇത്തരത്തില്‍ അശ്രദ്ധമായി തയാറാക്കിയത് മൂലം തള്ളപ്പെട്ടത്. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു അന്ന് പത്രിക തള്ളിപ്പോയത്. ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല, ഫോം ബിയില്‍ സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല, പഴയ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു തുടങ്ങിയ കാരണങ്ങളിലായിരുന്നു പത്രിക തള്ളിയത്.
ഇതിന് പുറമെ പിറവത്ത് സമാജ് വാദി പാര്‍ട്ടിയുടേയും വര്‍ക്കലയില്‍ ശിവസേന സ്ഥാനാര്‍ഥിയുടേയും പത്രികകളും തള്ളിയിരുന്നു. ഇവരെല്ലാവരും കോടതിയില്‍ പോയെങ്കിലും വരണാധികാരികളുടെ നടപടികളില്‍ ഇടപെടാന്‍ ഹൈക്കോടതിയും വിസമ്മതിച്ചിരുന്നു. സമാനസാഹചര്യം ഇത്തവണയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.
Five days after the Left Front began its campaign, fielding candidates for almost all the seats, the UDF candidates are likely to enter the fray today. There are only four days left for the filing of nominations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."