റീൽസ് വിശ്വസിച്ച് വിവാഹം കഴിക്കാൻ സുപ്രീം കോടതിയിൽ കമിതാക്കൾ; അമ്പരന്ന് ജസ്റ്റിസുമാർ, സംരക്ഷണം നൽകാൻ നിർദ്ദേശം
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വിവാഹത്തിനും സുരക്ഷയ്ക്കുമായി സുപ്രീം കോടതിയിലെത്തിയ കമിതാക്കളുടെ കഥ കേട്ട് അമ്പരന്ന് കോടതി. സുപ്രീം കോടതി നേരിട്ട് വിവാഹം നടത്തിക്കൊടുക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ വസതിയിൽ അഭയം ലഭിക്കുമെന്നുമുള്ള ഓൺലൈൻ പ്രചാരണങ്ങൾ വിശ്വസിച്ചാണ് ഇരുവരും കോടതി പാർക്കിങ്ങിലെത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് അഭിഭാഷക ഈ വിഷയം ബോധിപ്പിച്ചത്.
വീട്ടുകാരുടെ ഭീഷണിയും ഒളിച്ചോട്ടവും
ബിഹാറിൽ നിന്നുള്ള 19 വയസ്സുകാരിയും ഉത്തർപ്രദേശുകാരനായ 22 വയസ്സുകാരനുമാണ് സംരക്ഷണം തേടി തലസ്ഥാനത്തെത്തിയത്.പ്രണയത്തെ എതിർത്ത പെൺകുട്ടിയുടെ വീട്ടുകാർ അവളെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് നാടുവിട്ട ഇവർ സുപ്രീം കോടതി പരിസരത്തെത്തിയാൽ ഉടനടി സംരക്ഷണം ലഭിക്കുമെന്ന സോഷ്യൽ മീഡിയ വീഡിയോകൾ കണ്ട് ഇവിടെയെത്തുകയായിരുന്നു.കോടതി പാർക്കിങ്ങിൽ വെച്ചാണ് കമിതാകളെ ഒരു അഭിഭാഷക കണ്ടെത്തുന്നത്.
പൊലിസിനെ ഭയം, കോടതിയിൽ പ്രതീക്ഷ
എന്തുകൊണ്ട് പൊലിസിനെ സമീപിച്ചില്ല എന്ന കോടതിയുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് അഭിഭാഷക നൽകിയത്. തിലക് മാർഗ് പൊലിസ് സ്റ്റേഷനിലെത്തിയപ്പോൾ സംരക്ഷണം നൽകുന്നതിന് പകരം പൊലിസ് തങ്ങളെ കുറ്റപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ദമ്പതികൾ ആരോപിച്ചു. തുടർന്ന് മറ്റ് മാർഗമില്ലാതെ വന്നതോടെയാണ് അഭിഭാഷക വഴി കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
സംഭവം വിചിത്രമാണെന്ന് നിരീക്ഷിച്ച കോടതി, ദമ്പതികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു.ഇത്തരം ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സൂര്യകാന്ത്, ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.ഹൈക്കോടതി രജിസ്ട്രാറുമായി സംസാരിക്കുമെന്നും വിഷയം ഉചിതമായി പരിഗണിക്കുമെന്നും ബെഞ്ച് ഉറപ്പുനൽകി.ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ ഇവർക്ക് സ്വാതന്ത്ര്യമുണ്ടാകും.ഇവർക്ക് താമസസൗകര്യവും പൊലിസ് സുരക്ഷയും ഉറപ്പാക്കണമെന്നും അഭിഭാഷക കോടതിയിൽ ആവശ്യപ്പെട്ടു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ വരാറുണ്ടെന്നും അവിടെ ഇത്തരം ഹർജികൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം തന്നെയുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."