ലഹരിക്കടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍
മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി ബന്ധം അടുത്ത ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലിസുകാരന് സസ്‌പെന്‍ഷന്‍. കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിനെയാണ് മലപ്പുറം എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. കരിപ്പൂരില്‍ വച്ച് 40 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതികളുമായി സി.പി.ഒ ഗോവിന്ദ് രാജിന് ബന്ധമുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും കൊണ്ടോട്ടി എ.എസ്.പിയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. ഇയാൾക്കെതിരേ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു.
മെയ് 9ന്ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ സി.പി.ഒ ധനേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മയക്കുമരുന്നുമായി പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശികളുമായി ധനേഷിന് ബന്ധമുണ്ടെന്ന സംശത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയായിരുന്നു. അതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ എം.ഡി.എം.എ പിടികൂടുകയും ഈ കേസിലെ പ്രതിയുമായി ധനേഷിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് ധനേഷിനെ നേരത്തെ കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും മങ്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കവെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വ്യക്തമായതോടെയായിരുന്നു ധനേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."