ഇറാന് പ്രഖ്യാപിച്ചതിലും ഇരട്ടി ആക്രമണ ശേഷി! 4,000 കിലോമീറ്റർ അകലെയുള്ള യു.എസ് സൈനിക കേന്ദ്രത്തിന് നേരെനടത്തിയ മിസൈൽ ആക്രമണം തെളിയിക്കുന്നത് ഇറാന് ഇനിയും പുറത്തുപറയാത്ത പ്രഹരശേഷിയുണ്ടെന്നോ?
തെഹ്റാൻ: ഇറാന് പ്രഖ്യാപിച്ചതിലേറെ പ്രഹരശേഷിയുള്ള ആയുധങ്ങൾ കൈവശമുണ്ടെന്ന് തെളിയിച്ച്, തലസ്ഥാനമായ തെഹ്റാനിൽ നിന്ന് നാലായിരം കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയിലുള്ള യു.എസ്- യു.കെ സംയുക്ത സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം. രണ്ട് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഡീഗോ ഗാർസിയയിലുള്ള സൈനിക താവളത്തിന് നേരെ ഇറാൻ വിക്ഷേപിച്ചത്. ഒരു മിസൈൽ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ തകർന്നുവെന്നും മറ്റൊന്നു യു.എസ് യുദ്ധക്കപ്പലിൽ നിന്ന് എസ്.എം-3 ഇൻർസെപ്റ്റർ ഉപയോഗിച്ച് പ്രതിരോധിച്ചെന്നുമാണ് റിപ്പോർട്ടുകളെങ്കിലും ഇത് ലക്ഷ്യംകണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തുതന്നെ സംഭവിച്ചാലും ആക്രമണം ഇറാന്റെ പ്രഹര ശേഷിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളുയർത്തുന്നുണ്ട്. എസ്.എം-3 നന്നായി പ്രവർത്തിച്ചാൽ പോലും അത്തരം ഉയർന്ന നിലവാരമുള്ളതും ചെലവേറിയതുമായ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കാൻ യു.എസിനെ നിർബന്ധിതരാക്കും വിധം ആക്രമണത്തിന്റെ സ്വഭാവം തന്നെ മാറ്റാൻ ഇറാനിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൂരപരിധിക്കൊപ്പം ഇറാന്റെ ശക്തമായ സിഗ്നലിങ് സംവിധാനത്തിന്റെ കൃത്യത കൂടി വെളിവാക്കുന്നതാണ് ഈ ആക്രമണം. യു.എസ് സൈനിക താവളത്തെ ലക്ഷ്യംവച്ചത് സുപ്രധാന ചുവടുവയ്പ്പാണെന്നും ഇറാന്റെ മിസൈലുകളുടെ പരിധി ശത്രു മുമ്പ് സങ്കൽപ്പിച്ചതിലും അപ്പുറമാണെന്നാണ് ആക്രമണം കാണിക്കുന്നതെന്നുമാണ് ഇറാനിയൻ വാർത്താ ഏജൻസിയായ മെഹ്ർ ആക്രമണത്തെ വിശേഷിപ്പിച്ചിത്.
യൂറോപ്പും ഇറാന്റെ വലയത്തിലെന്ന് തെളിയിക്കുന്ന ആക്രമണം
ഇന്ത്യൻ മഹാസമുദ്ര മേഖലയെ മാത്രമല്ല, തെക്കൻ യൂറോപ്പ് പോലും തങ്ങളുടെ ആക്രമണ വലയത്തിലാണെന്ന് ബോധ്യപ്പെടുത്താൻ കൂടി ഈ ആക്രമണത്തിലൂടെ ഇറാന് സാധിച്ചു. നേരത്തെ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണ പരിധി 2000 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാൻ പറഞ്ഞിരുന്നത്. ഇതിന്റെ ഇരട്ടിയിലേറെ ദൂരം താണ്ടുന്ന മിസൈലുകൾ തൊടുത്തുവിടുക വഴി ലോകത്തിന് ഇനിയുമറിയാത്ത അപ്രഖ്യാപിത ശേഷിയുള്ള ആയുധങ്ങൾ തങ്ങളുടെ കൈവശം ഇനിയും പുറത്തെടുക്കാതെയുണ്ടെന്ന സൂചനയാണ് ഇറാൻ നൽകിയിരിക്കുന്നത്.
ഇറാന്റെ പ്രഹരശേഷിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു
യു.എസ് ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങൾക്ക് ഇറാന്റെ പ്രഹരശേഷിയെക്കുറിച്ചുള്ള കടുത്ത ആശങ്കയാണ് പുതിയ ആക്രണം സമ്മാനിച്ചിരിക്കുന്നത്. ഇന്റർ മീഡിയറ്റ്- റേഞ്ച് ബാലിസ്റ്റിക് മിസൈലിനോട് (ഐ.ബി.ആർ.എം) കിടപിടിക്കുന്ന സംവിധാനങ്ങൾ ഇറാൻ പരീക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന ആക്രമണം, യു.എസിനും ഇസ്റാഈലിനും കടുത്ത സൈനിക സമ്മർദം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മധ്യദൂര ബാലിസ്റ്റിക് മിസൈലിനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിലും ഇടയിൽ 3500 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഐ.ബി.ആർ.എം. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണിവ. തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം പുനർ നിർണയിക്കാൻ ഇസ്റാഈലുൾപ്പെടെയുള്ള രാജ്യങ്ങളെ ആക്രമണം നിർബന്ധിതരാക്കും.
പശ്ചിമേഷ്യക്ക് പുറത്ത് ആദ്യ ആക്രമണം
സംഘർഷം തുടങ്ങിയ ശേഷം ഇറാൻ പശ്ചിമേഷ്യയുടെ പുറത്തേക്ക് നടത്തിയ ആദ്യ ആക്രമണമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർസിയയിലെ യു.എസ് സൈനിക താവളത്തിന് നേരെയുള്ള ആക്രമണം. ഇതോടെ ഇന്ത്യൻ മഹാസമുദ്രം കൂടി സംഘർഷ മേഖലയായി മാറിയിരിക്കുകയാണ്. അമേരിക്കൻ സേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ന്യൂക്ലിയർ അന്തർവാഹിനികൾ, ദീർഘദൂര, ഹെവി ബോംബറുകൾ, നിരീക്ഷണ വിമാനങ്ങൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. യു.എസിന്റെ ഇറാഖ്, അഫ്ഗാൻ ആക്രമണങ്ങളിൽ ഈ സൈനിക കേന്ദ്രം നിർണായക പങ്കുവഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."