ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം,ഒരു ലക്ഷം രൂപ പിഴ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ (23) കുത്തിക്കൊന്ന കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദാണ് ശിക്ഷവിധിച്ചത്.
പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, ഔദ്യോഗിക കുത്യനിര്‍വഹണത്തിനിടെ പൊതു പ്രവര്‍ത്തകയെ മാരകമായി പരുക്കേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞ് വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വധഭീഷണി മുഴക്കല്‍, ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പരുക്കേല്‍പ്പിക്കല്‍, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സന്ദീപ് കുറ്റക്കാരനാണെന്നും സംശയാതീതമായി ഇവയെല്ലാം തെളിയിക്കപ്പെട്ടുവെന്നും ജഡ്ജി വ്യക്തമാക്കി.
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് പ്രതി സന്ദീപിന് പരമാമധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും, വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ചികിത്സയ്ക്കെത്തിയ പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്തത്. സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്. ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും, ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂരകൊലപാതകമാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, കൊലനടത്തിയത് ഓർമയില്ലെന്നും, ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും മണിക്കൂറുകൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ വിനോദ് ശിക്ഷാവിധി ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി അറിയിച്ചത്.
ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായിരുന്നു. ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ ആളുരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു.
സന്ദീപിന് കുറ്റകൃത്യവാസനയുള്ളതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതു തെളിയിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് സഹിതമാണ് കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി രാജേഷിനു മുന്‍പാകെ സമര്‍പ്പിച്ചത്.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പല തവണ ഗുരുതരമായി ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മദ്യപാനാസക്തിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ രണ്ട് ആശുപത്രികളില്‍ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കിയില്ല. പിന്നീടൊരിക്കല്‍ ചടയമംഗലത്തെ ഒരു കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
In the murder case of Vandana Das, the accused Sandeep has been sentenced to life imprisonment. The verdict marks a significant conclusion to the case that had shocked the state, as the young doctor was killed while on duty. The court’s decision is seen as a step toward justice, with strong reactions from the medical community and the public
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."