കളമശ്ശേരിയിൽ ക്രൂരമായി അക്രമിച്ച് കവർച്ച നടത്തിയ സംഭവം: പ്രതി പിടിയിൽ; ലക്ഷ്യം വെച്ചത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പൊലിസ്
കൊച്ചി: കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ പ്രതി പോലീസ് പിടിയിലായി. പാലക്കാട് അഗളി സ്വദേശിയാണ് ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ അന്വേഷണ സംഘത്തിന്റെ വലയിലായത്. കേവലം കവർച്ച മാത്രമല്ല, യുവതിയെ ലൈംഗികമായി ഉപദ്രവിക്കുക എന്നതായിരുന്നു പ്രതിയുടെ പ്രധാന ലക്ഷ്യമെന്ന് പൊലിസ് വെളിപ്പെടുത്തി. തിരിച്ചറിയൽ പരേഡ് അടക്കമുള്ള നിയമനടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ പൊലിസ് നിലവിൽ പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടന്നത് ഇങ്ങനെ:
കണ്ണൂർ സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രൂരമായ ആക്രമണം ഉണ്ടായത്. കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള റെയിൽവേ പാലം കടന്നുപോകുന്നതിനിടെയാണ് സംഭവം.രാത്രി ഏകദേശം എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.ജോലി കഴിഞ്ഞ് നടന്നുപോവുകയായിരുന്ന യുവതിയെ പിന്നിൽ നിന്നെത്തിയ പ്രതി തലയിലൂടെ തുണിയിട്ട് ചവിട്ടി വീഴ്ത്തുകയായിരുന്നു.അതിന് ശേഷം പ്രതി കല്ലുകൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. തുടർന്ന് ആഭരണങ്ങളും പണവും കവർന്ന് കടന്നുകളഞ്ഞു.
അന്വേഷണം: 200 സിസിടിവികൾ, ഒരു ലക്ഷം ടവർ ലൊക്കേഷനുകൾ
യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലിസ് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയത്.പ്രദേശത്തെ 200-ഓളം സിസിടിവി ദൃശ്യങ്ങൾ പൊലിസ് വിശദമായി പരിശോധിച്ചു.സംശയാസ്പദമായ ഒരു ലക്ഷത്തോളം മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ അഗളിയിൽ നിന്ന് കണ്ടെത്താൻ സഹായിച്ചത്.ഇന്നലെ അഗളിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെക്കുറിച്ച് പൊലിസ് പറയുന്നത്:
കൊച്ചിയിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായി മുൻപ് ജോലി ചെയ്തിരുന്നതിനാൽ പ്രതിക്ക് പ്രദേശത്തെ വഴികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. നിലവിൽ പത്തടിപ്പാലത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷമാണ് ഇയാൾ ക്രൂരകൃത്യത്തിനായി ഇറങ്ങിത്തിരിച്ചത്.
യുവതിയുടെ പക്കൽ നിന്ന് കവർന്ന ഒരു പവൻ മാലയും കമ്മലും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. എന്നാൽ യുവതിയുടെ മൊബൈൽ ഫോൺ പ്രതിയിൽ നിന്ന് കണ്ടെടുത്തു. കവർച്ചയ്ക്ക് പുറമെ ബലാത്സംഗ ശ്രമം കൂടി നടന്നതായി തെളിഞ്ഞതോടെ പ്രതിക്കെതിരെ വധശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ കൂടി പൊലിസ് ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."