ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു
പട്ന: ബീഹാറിലെ നളന്ദ ശീതള ദേവീ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു, പത്തിലേറെ പേർക്ക് പരുക്കേറ്റു. മരിച്ച എട്ട് പേരും സ്ത്രീകളാണ്. ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയായതിനാൽ വൻതോതിൽ ഭക്തരെത്തിയതാണ് അപകടത്തിന് കാരണമായത്.
അപകടവിവരമറിഞ്ഞ ഉടൻ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം, ക്ഷേത്രത്തിനകത്ത് തിങ്ങിനിറഞ്ഞ ഭക്തരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബീഹാർ സർക്കാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ക്ഷേത്രത്തിലെ സാഹചര്യം സാധാരണ നിലയിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ പട്ന കമ്മീഷണറെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
നളന്ദയിലുണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എക്‌സിൽ (X) കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സിൽ എഴുതി.

അതേസമയം, കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലും തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചിരുന്നു. ഏകാദശി നാളിൽ ഭക്തർ അനിയന്ത്രിതമായി തടിച്ചുകൂടിയതാണ് അന്ന് ദുരന്തത്തിന് വഴിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."