തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡ് സംവരണം വർഷത്തിലൊരിക്കലാക്കാൻ ശുപാർശ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ തവണയും സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിന് പകരം പത്ത് വർഷത്തിലൊരിക്കലാക്കാൻ ശുപാർശ. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയ സമഗ്ര റിപ്പോർട്ടിലാണ് ശുപാർശയുള്ളത്. ഓരോ ജനസംഖ്യാ സെൻസസിനു ശേഷവും തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ പരിധി നിർണയം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് മറ്റൊരു നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതിന് നിയമ ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഒരു ഏകീകൃത 'യുണീക്ക് ബിൽഡിങ് ഐഡന്റിഫിക്കേഷൻ നമ്പർ സിസ്റ്റം' അവതരിപ്പിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നുണ്ട്. അത്തരമൊരു സംവിധാനം ഭരണപരമായ കാര്യക്ഷമത വർധിപ്പിച്ച് സേവന വിതരണം മെച്ചപ്പെടുത്തി എല്ലാ ഔദ്യോഗിക, പൊതു ഇടപാടുകൾക്കും ഏകീകൃത റഫറൻസ് നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൽ സമഗ്രമായ മാറ്റവും നിർദേശിക്കുന്നുണ്ട്. പേര് ചേർക്കുന്നതിനുള്ള യോഗ്യതാ തിയതികൾ പട്ടിക പരിഷ്‌കരിക്കുന്ന വർഷത്തിലെ ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെയാക്കണമെന്നാണ് ശുപാർശ. ഇങ്ങനെ നിശ്ചയിക്കുന്നതിന് നിയമപരമായ ഭേദഗതികൾ ആവശ്യമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ രീതിയിലാണ് പേര് ചേർക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾക്കായി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള നിയമവ്യവസ്ഥയും വേണം. രാഷ്ട്രീയ പാർട്ടികളും സ്‌പോൺസർമാരും നടത്തുന്ന തെരഞ്ഞെടുപ്പ് ചെലവുകൾ കണക്കിലെടുക്കേണ്ടതാണെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. സ്റ്റാൻഡിങ് കമ്മിറ്റികളിലെ സംവരണ, ജനറൽ സീറ്റുകളിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാർശയ്ക്ക് പുറമെ സ്ഥാനാർഥികളുടെ ചെലവിന്റെ പരിധി വർധിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും കമ്മിഷൻ വിലയിരുത്തി. സൈനിക സേവനങ്ങൾ, അവശ്യസേവനങ്ങൾ, മാധ്യമ പ്രവർത്തകർ, പ്രായമായവർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം വേണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."