മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്
മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്തിന് സമീപം ബായാറിൽ പശുക്കടത്ത് ആരോപിച്ച് കാളകളുമായി വന്ന പിക്ക്അപ്പ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ വാഹനമോടിച്ചിരുന്ന പൈവളിഗെ ആവള സ്വദേശി ഇബ്രാഹിം ഖലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലിസ് കേസെടുത്തു. പ്രദേശവാസിയായ പുനീത്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ പരപ്പരപ്പിലാക്കിയ സംഭവം നടന്നത്. പിക്കപ്പിൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെ കൊണ്ടുവരികയായിരുന്നു ഇബ്രാഹിം ഖലീൽ. ഈ സമയത്താണ് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം വാഹനത്തെ പിന്തുടർന്നത്. തുടർന്ന് ബായാറിൽ വെച്ച് ഇതിലൊരു ബൈക്ക് പിക്ക്അപ്പിന് കുറുകെയിട്ട് തടഞ്ഞു നിർത്തുകയായിരുന്നു. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി.
വാഹനം തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ ഇബ്രാഹിമിന് നേരെ തിരിയുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കൈയ്യിലുണ്ടായിരുന്ന വടികൾ വീശി വധഭീഷണി മുഴക്കിയതായും ഡ്രൈവറുടെ പരാതിയിൽ പറയുന്നു. പശുക്കടത്ത് ആരോപിച്ചായിരുന്നു അതിക്രമം. മുൻപും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ കന്നുകാലികളെ കടത്തുന്നു എന്നാരോപിച്ച് വാഹനങ്ങൾ തടയുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."