പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് യു.പിയിലെ മുസ്‌ലിം സംഘടനകൾ; തെരഞ്ഞെടുപ്പിന് മുന്നോടിയായ ശ്രദ്ധേയ നീക്കമെന്ന് വ്യാഖ്യാനം
ലഖ്നൗ: ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.പിയിലെ മുസ്‌ലിം സംഘടനകൾ. ഉത്തർപ്രദേശിലെ ജം ഇയ്യത്തുൽ ഉലമായേ ഹിന്ദ് (അർഷദ് മദനി വിഭാഗം) പ്രസിഡന്റ് മൗലാനാ അർഷദ് മദനിയാണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ഇതേ ആവശ്യം ഉന്നയിച്ച് നിരവധി മുസ്‌ലിം സംഘടനകൾ കൂടി രംഗത്തെത്തി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് വഴി പശുഹത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും ഇതിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും മറ്റ് അതിക്രമങ്ങൾക്കും അറുതി വരുത്താൻ കഴിയുമെന്നുമാണ് മുസ്ലിം സംഘടനകളുടെ പ്രതീക്ഷ.
ഈ വിഷയത്തിൽ സമുദായത്തിനുള്ളിൽ ഒരു പൊതുഅഭിപ്രായം രൂപീകരിക്കാനുള്ള ശ്രമം ചില മുസ്ലീം സംഘടനകൾ തുടങ്ങിയിട്ടുമുണ്ട്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കാണാൻ ശ്രമിക്കുമെന്നും ചില സംഘടനാ ഭാരവാഹികളെ ഉദ്ദരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വലിയ തോതിൽ മുസ്ലിം ജനവിഭാഗം വസിക്കുന്നതുമായ ഉത്തർപ്രദേശിൽ സാധാരണയായി ഇത്തരം ആവശ്യങ്ങൾ ഹൈന്ദവ സംഘടനകളാണ് ഉന്നയിക്കാറുള്ളത് എന്നത് കണക്കിലെടുക്കുമ്പോൾ ഈ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്. 2027ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേയുള്ള ബക്രീദ് ആണ് ഇപ്പോൾ വരുന്നത്. ഈ വേളയിലാണ് മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരം ഒരു ആവശ്യം ഉയർന്നുവന്നതെന്നതും ശ്രദ്ധേയമാണ്.
അർഷദ് മദനിയുടെ പ്രസ്താവന ആദ്യമെത്തിയപ്പോൾ പശുവുമായി ബന്ധപ്പെടുള്ള ആൾക്കൂട്ട ആക്രമണങ്ങളോടുള്ള "ട്രോൾ" ആയിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇത് മറ്റ് മുസ്‌ലിം സംഘടനകൾ കൂടി ഏറ്റെടുത്തതോടെ പുതിയ ചില മാനങ്ങളും കൈവന്നിരിക്കുകയാണ്. പശുവിനെ മാത്രമായി ദേശീയ മൃഗമായി പ്രഖ്യാപിക്കുമ്പോൾ അവയുടെ സംരക്ഷണം ഉറപ്പാകുമെന്നും മറ്റ് മാടിനങ്ങളെ വിൽക്കുന്നതും കശാപ്പ് ചെയ്യുന്നതും സംബന്ധിച്ച സംഘർഷങ്ങൾക്ക് അറുതിയാകുമെന്നുമാണ് വ്യാഖ്യാനിക്കപ്പെടു ന്നത്. മറ്റ് കന്നുകാലി ഇനങ്ങളെ കൊണ്ടുപോകുമ്പോഴുള്ള ആൾക്കൂട്ട ആക്രമണങ്ങൾ ഇതുമൂലം ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്. അതേസമയം, ഈ ആവശ്യം പുതിയതല്ലെന്നും 2014ൽ മുബൈയിൽ നടന്ന ഓൾ ഫെയ്ത്ത് കോൺഫറൻസിൽ അർഷദ് മദനി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ഉത്തർപ്രദേശ് യൂണിറ്റിൻ്റെ നിയമോപദേഷ്ടാവ് മൗലാനാ കാബ് റാശിദി ചൂണ്ടിക്കാട്ടി.
പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കണമെന്ന അർഷദ് മദനിയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാനാ ഷഹാബുദ്ദീൻ റസ്‌വി രംഗത്തെത്തി. ഈ വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകൾക്കിടയിൽ ഒരു പൊതുഅഭിപ്രായം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെ യോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കും. അതിനുശേഷം യോഗത്തിലെ അഭിപ്രായം രേഖാമൂലം പ്രധാനമന്ത്രിയെ അറിയിക്കും. സർക്കാർ ഈ ആവശ്യത്തിന് ഉടൻ അംഗീകാരം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഓൾ ഇന്ത്യ ഖുറേഷി ജമാഅത്ത് പ്രസിഡന്റ് സിറാജ് ഖുറേഷി, ഓൾ ഇന്ത്യ ഷിയാ പേഴ്‌സണൽ ലോ ബോർഡ് നാഷണൽ ജനറൽ സെക്രട്ടറി മൗലാനാ യസൂബ് അബ്ബാസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് കൗസർ ഹയാത് ഖാൻ, ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് സീനിയർ എക്സിക്യൂട്ടീവ് മെമ്പർ മൗലാനാ ഖാലിദ് റാഷിദ് ഫറങ്കി മഹാലി തുടങ്ങിയവരും പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."