ഭരണത്തുടർച്ചയുണ്ടാകും, വർഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയും: എം.വി ഗോവിന്ദൻ
വടക്കാഞ്ചേരി: കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വികസന കാര്യങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫും ബി.ജെ.പിയും തയാറാകുന്നില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തില്‍ വരും. കഴിഞ്ഞദിവസങ്ങളിൽ പത്രസമ്മേളനങ്ങളില്‍ നിന്നു വിട്ടുനിന്ന ഗോവിന്ദന്‍ ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതിപക്ഷനേതാവിനെതിരേ ആഞ്ഞടിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കുന്ന വി.ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുപിടിക്കുകയാണ്.
സ്വന്തം വര്‍ഗീയ കൂട്ടുകെട്ടുകള്‍ മറച്ചുവെക്കാനാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വികസനങ്ങളെ അപ്പാടെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ദേശീയപാത വികസനത്തിന് വേണ്ടി കിഫ്ബി വഴി 5080 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെപ്പോലും കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെ?. ഈ പണം കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടിലുണ്ടെന്ന് പറയപ്പെടുന്നു. തെരഞ്ഞെടുപ്പ് രേഖകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."