മോശം പെരുമാറ്റം മൂലം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട മുൻജീവനക്കാരന് പണികൊടുത്ത് ദുബൈ കോടതി
ദുബൈ: പരാതികൾ നൽകുന്നത് ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ലെങ്കിൽ അത് നിയമപരമായ അവകാശമാണെന്ന് നിരീക്ഷിച്ച് ദുബൈ അപ്പീൽ കോടതി. 1,50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. കേസ് തള്ളിയതിനൊപ്പം കോടതി ചെലവുകളും നിയമപരമായ ഫീസും പരാതിക്കാരൻ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
ദുബൈയിലെ ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് കമ്പനിയിലെ മുൻ ജീവനക്കാരനും മാനേജ്‌മെന്റും തമ്മിലുള്ള തർക്കമാണ് കേസിന് ആധാരം. മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ജീവനക്കാരനെതിരെ കമ്പനി അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനെതിരെ മുൻ ജീവനക്കാരൻ അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ അധിക്ഷേപം എന്നീ കുറ്റങ്ങൾ ആരോപിച്ച് പൊലിസിനെ സമീപിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഈ കേസ് അവസാനിപ്പിച്ചു.
തുടർന്നാണ്, കമ്പനിയുടെ പരാതി കാരണം തനിക്ക് യാത്രാ വിലക്കും സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടായെന്ന് ആരോപിച്ച് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തത്.
അധികാരികളെ സമീപിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് അൽ അവാമി അൽ മൻസൂരി വാദിച്ചു. യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 106 ഉദ്ധരിച്ചായിരുന്നു കോടതിയുടെ വിധി.
സംശയാസ്പദമായ ക്രിമിനൽ കുറ്റങ്ങൾ അധികൃതരെ അറിയിക്കുന്നത് നിയമാനുസൃതമായ നടപടിയാണ്. പ്രതികാര ബുദ്ധിയോടെയോ മറ്റൊരാളെ മനഃപൂർവ്വം ഉപദ്രവിക്കാനോ വേണ്ടിയാണ് പരാതി നൽകിയതെന്ന് തെളിയിക്കാൻ പരാതിക്കാരന് സാധിച്ചില്ല.
യാത്രാ വിലക്ക് പോലുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളാണെന്നും അത് പരാതിക്കാരന്റെ വ്യക്തിപരമായ തെറ്റായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായ മാർഗങ്ങൾ ദുരുപയോഗം ചെയ്തു എന്നതിന് കൃത്യമായ തെളിവില്ലാത്തതിനാൽ കീഴ്‌ക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അപ്പീൽ കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
a dubai court has rejected a compensation claim filed by a former employee who was dismissed due to misconduct, ruling in favor of the company after reviewing the case details.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."