എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് ആശ്വാസകരമെന്ന് ഭാര്യ മഞ്ജുഷ; അധികാരത്തിൽ വന്നതിനുശേഷം സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ
പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ഭാര്യ മഞ്ജുഷ. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചപ്പോൾ അനുകൂല പ്രതികരണമാണ് ലഭിച്ചതെങ്കിലും, ഇത്ര വേഗത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
കേസന്വേഷണം സി.ബി.ഐക്ക് വിട്ടതിൽ വലിയ പ്രതീക്ഷയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ പൊലിസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണത്തിലെ അപാകതകൾ ബോധ്യപ്പെട്ടു. മുൻ സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. വിവാദമായ പെട്രോൾ പമ്പിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. സി.ബി.ഐ അന്വേഷണത്തിലൂടെ എല്ലാ പോരായ്മകളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ
അധികാരത്തിൽ വന്നതിനുശേഷം യു.ഡി.എഫ് സർക്കാർ സി.ബി.ഐക്ക് വിടുന്ന ആദ്യ കേസാണ് എ.ഡി.എം നവീൻ ബാബുവിന്റെ മരണം. പൊലിസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഈ അടിയന്തര ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
നിയമപോരാട്ടവും തുടരന്വേഷണവും
പൊലിസ് നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ സി.പി.എം നേതാവ് പി.പി. ദിവ്യ മാത്രമാണ് ഏക പ്രതി. എന്നാൽ, പൊലിസ് അന്വേഷണത്തിൽ 13 ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മെയ് 16-ന് ഹരജിയിലെ നാല് പ്രധാന കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് 13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, കുടുംബം കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. കേസ് ഇനി സി.ബി.ഐ ഏറ്റെടുക്കുന്നതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
Following the tragic death of ADM Naveen Babu, his wife Manjusha expressed that the order for a CBI (Central Bureau of Investigation) probe brings immense relief to the family.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."