നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്
തിരുവനന്തപുരം: മുന്നണികൾക്ക് ഇഞ്ചോടിഞ്ച് നെഞ്ചിടിപ്പേറ്റി കേരളം ഇന്ന് ബൂത്തിൽ. 23 ദിവസം നീണ്ട പരസ്യപ്രചാരണത്തിനും ഒരുദിവസത്തെ നിശബ്ദപ്രചാരണത്തിനും ഒടുവിൽ കേരളത്തെ ആര് നയിക്കണമെന്ന വിധി എഴുതാൻ 2.71 കോടി വോട്ടർമാർ ഇന്ന് ബൂത്തുകളിലെത്തി ചൂണ്ടുവിരലിൽ മഷിപുരട്ടും. 140 മണ്ഡലങ്ങളിലെ 883 സ്ഥാനാർഥികളുടെ വിധിയാണ് ഇന്ന് കുറിക്കുക. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനായി 24 ആക്‌സിലറി ബൂത്തുകൾ ഉൾപ്പടെ 30495 ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി. സമഗ്ര വോട്ടർപട്ടിക പരിഷ്‌കാരത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്.
എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണായകമായ വിധിയെഴുത്തിൽ നേട്ടം ആർക്കൊപ്പമെന്ന ചോദ്യത്തിനുത്തരം അവസാന നിമിഷവും പ്രവചനാതീതമായി തുടരുകയാണ്. തുടർഭരണം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് മീതെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. അക്കൗണ്ട് വീണ്ടും തുറക്കുമെന്ന സ്വപ്‌നത്തിലാണ് എൻ.ഡി.എയും.
പത്ത് വർഷത്തെ വികസന, ക്ഷേമാനുകൂല്യ വാദങ്ങളിലൂന്നി ഇടതു മുന്നണി തുടങ്ങിയ പ്രചാരണത്തിന് യു.ഡി.എഫ് തുടങ്ങിവച്ച ഡീൽ ആരോപണങ്ങളായിരുന്നു ഇത്തവണ പരസ്യ പ്രചാരണത്തിന്റെ ഭൂരിഭാഗം ദിവസങ്ങളിലും ചർച്ച.
എന്നാൽ നിശബ്ദ പ്രചാരണത്തിൽ, വോട്ട് പെട്ടിയിലാക്കാനുള്ള സ്ഥാനാർഥികളുടെ തത്രപ്പാടായിരുന്നു വിവാദങ്ങളുണ്ടാക്കിയത്. ബി.ജെ.പി. പ്രവർത്തകർ വോട്ടർമാർക്ക് പണവും സാരിയും വിതരണം ചെയ്തതാണ് പാലക്കാട് വിവാദമായതെങ്കിൽ നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി പണവും മദ്യവും വിതരണം ചെയ്യുന്നുവെന്ന ആരോപണമാണ് ഉയർന്നത്. തൃശൂരിൽ നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്നും ഭക്ഷ്യകിറ്റുകൾ പിടികൂടിയതും ബി.ജെ.പിക്ക് തിരിച്ചടിയായി.
അടൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി കൊലക്കേസ് പ്രതിയാണെന്ന് ആരോപിച്ച് മണ്ഡലത്തിൽ നോട്ടിസ് വിതരണം ചെയ്തതും ഇതിനെതിരേ വിങ്ങിപ്പൊട്ടി സ്ഥാനാർഥി മാധ്യമങ്ങൾക്ക് മുന്നിലെത്തിയതും നിശബ്ദ പ്രചാരണ ദിവസം ചർച്ചയായി. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻമന്ത്രി മാത്യു ടി.തോമസിനെതിരേ ഉയർത്തിയ ആരോപണവും കൂടുതൽ ശക്തമായി നിലനിർത്താൻ ഇന്നലെയും മാത്യു കുഴൻനാടന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.
ഇന്ന് വോട്ടർമാർ വിധിയെഴുതുമ്പോൾ മുന്നണികൾക്കും അത് ജീവൻമരണ പോരാട്ടമാണ്. ഫലം പ്രതികൂലമായാൽ ആഘാതം കനത്തതാകും. ഉൾപ്പാർട്ടി അഗ്‌നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കാം. നേതൃത്വങ്ങൾ ചോദ്യം ചെയ്യപ്പെടാം. പാർട്ടികൾ ദുർബലമാകാം. ശേഷിക്കുന്ന തുരുത്തുകൾ ഇല്ലാതാകാം. ആകാംഷയുടെ തീക്കനലിലാണ് രാഷ്ട്രീയ കേരളം ഇന്ന് വിധിയെഴുത്തിനായി പോളിങ് ബൂത്തിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."