ഹജ്ജ് തീർഥാടകർക്കായി മിനായിൽ സഊദി കിരീടാവകാശിയുടെ വാർഷിക വിരുന്ന് സൽക്കാരം; മുസ്‌ലിം ലോകത്തെ ഉന്നതർ പങ്കെടുത്തു
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് എത്തിയ ലോക നേതാക്കൾക്കും ഇസ്‌ലാമിക പണ്ഡിതന്മാർക്കുമായി സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മിനായിലെ റോയൽ കോർട്ട് കൊട്ടാരത്തിൽ വാർഷിക ഹജ്ജ് വിരുന്ന് സൽക്കാരം നടത്തി.
ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് വിരുന്നിൽ പങ്കെടുത്തവർക്കും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കും കിരീടാവകാശി പെരുന്നാൾ ആശംസകൾ നേർന്നു. ഇരുഹറമുകളെയും പുണ്യസ്ഥലങ്ങളെയും സേവിക്കാനും തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനും സാധിക്കുന്നത് സഊദി അറേബ്യക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. സ്ഥാപക ഭരണാധികാരി അബ്ദുൽ അസീസ് രാജാവിൻ്റെ കാലം മുതൽക്കേയുള്ള ഈ മഹത്തായ ഉത്തരവാദിത്തം വരുംതലമുറകളിലും സഊദി തുടരുമെന്നും, തീർഥാടകരുടെ ഹജ്ജും പുണ്യകർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, അൽബേനിയൻ പ്രസിഡൻ്റ് ബൈറം ബെഗായ്, ചാഡ് പ്രസിഡൻ്റ് മഹമ്മദ് ഇദ്രീസ് ഡെബി ഇത്നോ, തുർക്കി വൈസ് പ്രസിഡൻ്റ് ജാവ്ദത്ത് യിൽമാസ്, മാലദ്വീപ് വൈസ് പ്രസിഡൻ്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, മൗറിത്താനിയ പ്രധാനമന്ത്രി മുഖ്താർ ഔൽദ്, ഗിനിയ പ്രധാനമന്ത്രി അമാദൂഊറി ബാ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ വിരുന്നിൽ അതിഥികളായി പങ്കെടുത്തു.
കഴിഞ്ഞ വർഷം ദുൽഹിജ്ജ 12 മുതൽ ആരംഭിച്ച ഹജ്ജ് ഒരുക്കങ്ങളെക്കുറിച്ചും, തീർഥാടകർക്കായി ഒരുക്കിയ അത്യാധുനിക സേവനങ്ങളെക്കുറിച്ചും ഹജ്ജ്-ഉംറ കാര്യ മന്ത്രി തൗഫീഖ് അൽ റാബിയ ചടങ്ങിൽ വിശദീകരിച്ചു. മുസ്‌ലിം വേൾഡ് ലീഗിനെ പ്രതിനിധീകരിച്ച് അൾജീരിയൻ സുപ്രീം ഇസ്‌ലാമിക് കൗൺസിൽ പ്രസിഡൻ്റ് ശൈഖ് മബ്‌റൂക് സായിദ് അൽ ഖൈറും, ഹജ്ജ് മിഷൻ ഓഫീസുകളെ പ്രതിനിധീകരിച്ച് മൊറോക്കൻ സ്റ്റേറ്റ് സെക്രട്ടറി പ്രൊഫസർ അബ്ദുൽ ജബ്ബാർ റാഷിദിയും ചടങ്ങിൽ സംസാരിച്ചു.
English summary : Saudi Crown Prince and Prime Minister Mohammed bin Salman hosted an annual reception for Muslim leaders, heads of delegations and King’s guests for this year’s Hajj at the Royal Court of Mina Palace on Thursday. Those who attended the reception also included prominent Islamic figures, guests of government agencies, and heads of Hajj affairs offices who performed Hajj this year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."