'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ
ബംഗളൂരു: രാജിവെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ഇനി ഡി. കെ ശിവകുമാറാകും പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും. ഇന്ന് വൈകീട്ടോടെ ലോക് ഭവനിൽ എത്തി ഗവർണറുടെ ഓഫീസിൽ രാജിക്കത്ത് നൽകി.ഇന്ന് രാത്രി ബെംഗളൂരുവിലെത്തുന്ന ഗവർണർ താവർചന്ദ് ഗഹ്ലോത് രാജിക്കത്ത് സ്വീകരിക്കും. രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎൽഎ ആയി തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
തന്നെ രണ്ടുതവണ മുഖ്യമന്ത്രിയാക്കി, പ്രതിപക്ഷ നേതാവാക്കി ഇതിനെല്ലാം ഹൈക്കമാന്റിനോട് നന്ദിയുണ്ട്. 2006 മുതലാണ് താൻ കോൺഗ്രസിൽ ചേർന്നത്. അന്നുമുതൽ എല്ലാ പിന്തുണയും നൽകി ചേർത്ത് പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'കർണാടകയിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് രണ്ട് തവണ അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും നന്ദി പറയുന്നു. അടുത്ത മുഖ്യമന്ത്രിക്കായി വഴിയൊരുക്കുകയാണ്. ഭരണഘടനയാണ് എന്റെ മതം. ഒരിക്കലും അധികാരത്തിന്റെയോ പണത്തിന്റെയോ പിറകെ പോയിട്ടില്ല' -സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തർക്കമുണ്ടായിരുന്നു. അന്ന് രണ്ടര വർഷം ഫോർമുലയിലാണ് തർക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം ഇരു നേതാക്കളെയും ഡൽഹിയിൽ വിളിച്ച ചർച്ചയിലാണ് അന്തിമതീരുമാനം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."