ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ
പട്ടാമ്പി: ബൂത്ത് സന്ദർശനത്തിനിടെ മദ്യപിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകി പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ. പട്ടാമ്പി മണ്ഡലത്തിലെ ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ജിഎൽപി സ്കൂളിലായിരുന്നു സംഭവം. ബൂത്ത് സന്ദർശനത്തിനെത്തിയ എൽഡിഎഫ് മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചത്. തുടർന്ന്, സ്ഥാനാർത്ഥിയും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഭവത്തിൽ പൊലിസിനും ജില്ലാ റിട്ടേണിംഗ് ഓഫീസർക്കും മുഹ്സിൻ പരാതി നൽകിയിട്ടുണ്ട്.
ബൂത്തിനുള്ളിൽ കടന്ന് മുഹമ്മദ് മുഹ്സിൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. മുഹ്സിൻ വോട്ടർമാർക്ക് ഹസ്തദാനം നൽകുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയും, ഉടൻ ബൂത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ പൊലിസെത്തിയാണ് സംഭവം നിയന്ത്രണവിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."