എബോള ഭീതിയിൽ ലോകം: ബാധിതർ 600 കടന്നു, 139 മരണം; 'ബുണ്ടിബുഗ്യോ' വകഭേദം പടരുന്നു
ജനീവ: ആഗോളതലത്തിൽ ഭീതി വിതച്ച എബോള വൈറസ് വ്യാപനം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. നിലവിൽ അറുന്നൂറോളം പേർക്ക് രോഗബാധ സംശയിക്കുന്നതായും 139 മരണങ്ങൾ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ വൈറസ് വ്യാപനം അതിവേഗം നടക്കുന്നതിനാൽ എബോളയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വരുംദിവസങ്ങളിൽ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ആശങ്ക. എബോളയുടെ ഏറ്റവും അപൂർവ ഇനമായ 'ബുണ്ടിബുഗ്യോ' (Bundibugyo) വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.
ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി യോഗം നിലവിലെ സാഹചര്യത്തെ 'അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി (PHEIC) പ്രഖ്യാപിച്ചു. എന്നാൽ, രോഗവ്യാപനം നിലവിൽ ഒരു ആഗോള മഹാമാരിയായി (Pandemic) മാറിയിട്ടില്ലെന്ന് യോഗം വിലയിരുത്തി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വിദഗ്ധ സമിതിയോട് മുൻകൂട്ടി ആലോചിക്കാതെ തന്നെ ഡയറക്ടർ ജനറൽ കഴിഞ്ഞ വാരാന്ത്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മേധാവി ഇത്തരമൊരു അടിയന്തര നടപടി സ്വീകരിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ അതീവ ജാഗ്രത
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു. രോഗം അതിവേഗം പടരുന്ന സാഹചര്യത്തിലാണ്. ഈ രാജ്യങ്ങളിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന
എന്താണ് എബോള? ലക്ഷണങ്ങൾ അറിയാം
രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായോ രക്തവുമായോ നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെ പടരുന്ന മാരകമായ രക്തസ്രാവ പനിയാണ് (Haemorrhagic fever) എബോള. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ രോഗം ബാധിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്.
ലക്ഷണങ്ങൾ വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആദ്യഘട്ടത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പ്രകടമാകുക. തീവ്രഘട്ടമാകുമ്പോഴേക്കും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ അവസ്ഥ അതിവേഗം ഗുരുതരമാകും.
A dangerous resurgence of the Ebola virus has triggered a global health alert, with around 600 suspected cases and 139 confirmed deaths reported by the World Health Organization (WHO).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."