യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: വിനോദസഞ്ചാരത്തിനും, ബിസിനസ് ആവശ്യങ്ങൾക്കായും യൂറോപ്പ് യാത്ര നടത്തുന്നവർക്ക് സുപ്രധാന അറിയിപ്പ്. ഷെഞ്ചൻ മേഖലയിലെ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള പുതിയ ഡിജിറ്റൽ സംവിധാനമായ 'എൻട്രി/എക്സിറ്റ് സിസ്റ്റം' (EES) 2026 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന പാസ്‌പോർട്ടിലെ മാനുവൽ സ്റ്റാമ്പിംഗ് രീതി ഇതോടെ ഇന്നു മുതൽ മാറുന്നു.
എന്താണ് പുതിയ മാറ്റമെന്ന് അറിയാം
യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന പുതിയ സംവിധാനമാണിത്. ഇനി മുതൽ അതിർത്തികളിൽ പാസ്‌പോർട്ട് സീൽ ചെയ്യുന്നതിന് പകരം യാത്രക്കാരന്റെ ബയോമെട്രിക് വിവരങ്ങളാണ് ശേഖരിക്കപ്പെടുക.
ഇതിന്റ പ്രധാന പ്രത്യേകതകൾ:
- ഡിജിറ്റൽ രജിസ്ട്രേഷൻ: പാസ്‌പോർട്ട് വിവരങ്ങൾക്കൊപ്പം വിരലടയാളം, മുഖചിത്രം (Facial Image) എന്നിവ ഡിജിറ്റൽ ഡാറ്റാബേസിൽ ശേഖരിക്കും.
- യാത്രാ വിവരങ്ങൾ: പ്രവേശിക്കുന്ന തീയതി, സ്ഥലം, തിരികെ പോകുന്ന ദിവസം എന്നിവ സിസ്റ്റം സ്വയം രേഖപ്പെടുത്തും.
- സുരക്ഷാ വർദ്ധനവ്: വ്യാജ രേഖകൾ ഉപയോഗിച്ചുള്ള യാത്രകൾ തടയാനും വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ (Overstays) എളുപ്പത്തിൽ കണ്ടെത്താനും ഈ സംവിധാനം സഹായിക്കമാകും.
ആർക്കൊക്കെയാണ് ബാധകമാക്കുക?
ഇന്ത്യ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും പുതിയ നിയമം ബാധകമാവുന്നതാണ്. 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെയുള്ള ഹ്രസ്വകാല താമസത്തിനായി എത്തുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കപ്പെടുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അവിടെ സ്ഥിരതാമസ അനുമതിയുള്ളവർക്കും (Residents) ഈ നിബന്ധന ബാധകമായിരിക്കില്ല.
യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വന്നേക്കാം. ആദ്യ യാത്രയിൽ ബയോമെട്രിക് രജിസ്ട്രേഷന് കൂടുതൽ സമയം ആവശ്യമായി വരുമെങ്കിലും, തുടർന്നുള്ള യാത്രകളിൽ ഈ വിവരങ്ങൾ സിസ്റ്റത്തിൽ ലഭ്യമാകുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായകമാകും.
അതിർത്തി കടന്നുള്ള സുരക്ഷാ പരിശോധനകൾ ശക്തമാക്കാനും ആധുനികവൽക്കരിക്കാനുമാണ് യൂറോപ്യൻ യൂണിയൻ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഏപ്രിൽ 10 മുതൽ ഷെഞ്ചൻ മേഖലയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർ തങ്ങളുടെ ആദ്യ പ്രവേശന പോയിന്റിൽ ബയോമെട്രിക് വിവരങ്ങൾ നൽകാൻ തയ്യാറായിക്കണമെന്ന് നിർദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."