സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
ലണ്ടൻ: ജോലിസ്ഥലത്ത് നഴ്സിനെ 'ആൻ്റി' എന്ന് വിളിച്ചതിന് സഹപ്രവർത്തകന് പിഴയിട്ട് കോടതി. ഇഷ്ടമില്ലാത്ത വിളികൾ തുടരുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് നിരീക്ഷിച്ചാണ് ഇന്ത്യൻ വംശജയായ നഴ്സിന് അനുകൂലമായി ലണ്ടൻ കോടതി വിധി പ്രസ്താവിച്ചത്. തന്നേക്കാൾ പ്രായം കുറഞ്ഞ സഹപ്രവർത്തകൻ വിളിക്കരുതെന്ന് പറഞ്ഞിട്ടും ആവർത്തിച്ച് 'ആൻ്റി' എന്ന് വിളിച്ചതിനെതിരെയാണ് ഇൽഡ എസ്റ്റീവ്സ് (61) എന്ന നഴ്സ് പരാതി നൽകിയത്.
ലണ്ടനിലെ എൻ.എച്ച്.എസ് (NHS) 1,425.15 പൗണ്ട് (ഏകദേശം 1.76 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകാനാണ് വാട്ട്ഫോർഡ് എംപ്ലോയ്‌മെൻ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.
2023 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്റ്റാഫ് നഴ്‌സായ ചാൾസ് ഓപ്പോങ് തന്നെ പലതവണ 'ആൻ്റി' എന്ന് വിളിച്ചതായി ഇൽഡ കോടതിയെ ബോധിപ്പിച്ചു. 'ആൻ്റി' എന്ന് വിളിക്കരുതെന്നും പകരം പേര് വിളിക്കണമെന്നും താൻ പലതവണ ആവശ്യപ്പെട്ടിട്ടും സഹപ്രവർത്തകൻ ഇത് അനുസരിച്ചില്ലെന്നും ഘാന വംശജനായ ഓപ്പോങ് ഇത് വീണ്ടും തുടരുകയായിരുന്നുവെന്നും നഴ്സ് കോടതിയെ അറിയിച്ചു. ഇത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതായും അവർ പരാതിയിൽ പറയുന്നു.
ഘാന രാജ്യത്തിന്റെ സംസ്കാരം പ്രകാരം 'ആൻ്റി' എന്നത് ബഹുമാനസൂചകമായ പദമാണെന്ന ഓപ്പോങിന്റെ വാദം ട്രൈബ്യൂണൽ ഭാഗികമായി അംഗീകരിച്ചു. എങ്കിലും കേസിന്റെ സാഹചര്യത്തിൽ കോടതി പറഞ്ഞ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
ബഹുമാനിക്കാനാണെങ്കിൽ പോലും ഒരാൾക്ക് ആ വിളി ഇഷ്ടമല്ലെങ്കിൽ അത് തുടരുന്നത് ജോലിസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കും. പ്രായത്തെയും ലിംഗത്തെയും അടിസ്ഥാനമാക്കിയുള്ള അനാവശ്യമായ പരാമർശങ്ങൾ മാനസിക പീഡനത്തിന്റെ പരിധിയിൽ വരും. ടീമിനെ നയിക്കുന്ന സ്ഥാനത്തുള്ള ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. തമാശയായി പറഞ്ഞതാണെങ്കിൽ പോലും അത് മറ്റൊരാൾക്ക് ദോഷകരമായി ബാധിച്ചാൽ ശിക്ഷാർഹമാണ്.
ട്രൈബ്യൂണൽ ജഡ്ജി ജോർജ് അല്യോട്ട് ആണ് വിധി പ്രസ്താവിച്ചത്. അതേസമയം, വംശീയ വിവേചനം, വേതന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇൽഡ ഉന്നയിച്ച മറ്റ് പരാതികൾ കോടതി തള്ളി. കേസ് രഹസ്യമായി സൂക്ഷിക്കണമെന്ന ഇവരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
An Indian-origin nurse in London, Ilda Esteves (61), was awarded £1,425.15 (approx. 1.76 lakh rupees) after a tribunal ruled that a colleague’s repeated use of the word "auntie" constituted harassment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."