ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു
ഇസ്‌ലാമാബാദ്: പേർഷ്യൻ ഗൾഫിനെ ഒമാൻ കടലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ യുഎസ് കപ്പലുകൾ കടന്നുപോയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. ഒരു അമേരിക്കൻ കപ്പലും കടലിടുക്ക് കടന്നിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇറാന്റെ ഈ നിഷേധം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ യുഎസ് കപ്പലുകൾ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇറാനിൽ നിന്നുള്ള ഏക ഭീഷണി ഈ കടൽ മൈനുകളാണെന്നും, ചൈനയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വേണ്ടി പാത സുരക്ഷിതമാക്കാനുള്ള ദൗത്യം അമേരിക്ക ആരംഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് ഇറാന്റെ നിലപാട്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ചരിത്രപരമായ കൂടിക്കാഴ്ച
അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ട്രംപ് അമേരിക്കൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായുള്ള അവകാശ വാദവുമായി രംഗത്തെത്തിയത്. ഇറാൻ പ്രതിനിധികളും അമേരിക്കയെ പ്രതിനിധീകരിച്ച് എത്തിയവരും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് അവകാശവാദങ്ങളും ആരോപണങ്ങളുമായി ട്രംപ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയൊരുക്കിയത് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. വാൻസ് ഇറാനിയൻ സംഘവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.
രാജ്യ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രതിനിധി സംഘം ധൈര്യപൂർവ്വം ചർച്ചകൾ നടത്തുമെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അറിയിച്ചു. ചർച്ചകളുടെ ഫലം എന്തുതന്നെയായാലും സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
നിലവിലെ വെടിനിർത്തൽ നീട്ടാൻ ഇരുപക്ഷവും തയ്യാറായാൽ, അത് മേഖലയിലെ യുദ്ധസാഹചര്യം ലഘൂകരിക്കുന്നതിൽ വലിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയമായ വലിയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, പാകിസ്ഥാന്റെ ഇടപെടലിലൂടെ വലിയൊരു നയതന്ത്ര മുന്നേറ്റമാണ് ഇസ്‌ലാമാബാദിൽ പ്രതീക്ഷിക്കുന്നത്.
Tensions have escalated in the Middle East as Iran and the United States trade conflicting claims regarding the Strait of Hormuz. On Saturday, April 11, 2026, U.S. President Donald Trump claimed that American forces had begun clearing the strategic waterway of mines and had destroyed Iranian mine-laying vessels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."