'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ ഭൂപ്രദേശങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പുതിയ പേരുകൾ ഇടുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകുന്ന ചൈനയുടെ നീക്കം അടിസ്ഥാനരഹിതമാണെന്നും ഇത്തരം നടപടികളിലൂടെ യാഥാർത്ഥ്യം മാറാൻ പോകുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ
ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൈനയുടെ നടപടിയെ ശക്തമായി എതിർക്കുകയും അതിനെ തള്ളി പറയുകയും ചെയ്തു.
"വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും അടിസ്ഥാനരഹിതമായ കഥകൾ മെനയുന്നതും ഭൂമിയിലെ യാഥാർത്ഥ്യത്തെ ഇല്ലാതാക്കില്ല. ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെതന്നെ തുടരുകയും ചെയ്യുമെന്ന്." രൺധീർ ജയ്‌സ്വാൾ ശക്തമായി പ്രതികരിച്ചു.
ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും
അരുണാചലിലെ വിവിധ സ്ഥലങ്ങൾക്ക് പേരിടാനുള്ള ചൈനയുടെ ഏകപക്ഷീയമായ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പ്രദേശങ്ങളുടെ പേര് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ ആവർത്തിച്ചു.
തുടരുന്ന ചൈനീസ് പ്രകോപനം
2020 മെയ് മാസത്തിലെ ഗാൽവാൻ സംഘർഷത്തിന് ശേഷം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക-നയതന്ത്ര തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈന വീണ്ടും പ്രകോപനവുമായി രംഗത്ത് വന്നിരിക്കുന്നത്.മുൻപും സമാനമായ രീതിയിൽ അരുണാചലിലെ സ്ഥലങ്ങൾക്ക് പേരിടാൻ ചൈന ശ്രമം നടത്തിയിരുന്നു.2025 മെയ് മാസത്തിലും ചൈനയുടെ ഇത്തരം കടന്നുകയറ്റങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു.അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും, ചൈനയുടെ ഇത്തരം പ്രതീകാത്മക നീക്കങ്ങൾ കൊണ്ട് അതിർത്തിയിലെ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."