വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം
മക്ക: സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി വിശുദ്ധ മക്കയിലെത്തിയ വിശ്വാസി ലക്ഷങ്ങൾ ഇന്നു മുതൽ മിനായിലേക്ക് നീങ്ങിത്തുടങ്ങും. തൽബിയത് മന്ത്രങ്ങൾ മാത്രം അലയടിക്കുന്ന മക്കയിൽനിന്ന് തമ്പുകളുടെ നഗരിയായ മിനായിലേക്ക് വൈകീട്ടോടെയാണ് ഹാജിമാർ നീങ്ങുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷോപലക്ഷം തീർഥാടകർ പുണ്യനഗരിയായ മിനായിൽ നാളെ സംഗമിക്കുന്നതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. ഹാജിമാർക്കായുള്ള മുഴുവൻ സംവിധാനങ്ങളും മിനായിൽ സജ്ജമായി.
യൗമുത്തർവിയതിന്റെ ദിനമായ നാളെ പകലും രാത്രിയും മിനായിൽ തങ്ങുന്ന ഹാജിമാർ ദുൽഹജ്ജ് ഒമ്പതിന് നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാസംഗമത്തിന് സജ്ജമാകും. ചൊവ്വാഴ്ചയാണ് അറഫ സംഗമം. ളുഹ്ർ നിസ്‌കാരത്തോടെയാണ് അറഫ സംഗമം ആരംഭിക്കുക. തിരക്ക് കണക്കിലെടുത്തും കൂടുതൽ സൗകര്യത്തിനും ഹാജിമാർ ഇന്ന് ഉച്ചയോടെ മിനായിലേക്ക് യാത്രതിരിക്കും. ഇതുൾപ്പെടെ എല്ലാ നിർദേശങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ ഇന്ത്യൻ ഹാജിമാർക്ക് നൽകിക്കഴിഞ്ഞു. നാളെ ഉച്ചയോടെ തന്നെ മിനായിൽ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മക്കയിൽനിന്ന് മിനായിലേക്ക് വാഹനങ്ങളിലായിരിക്കും തീർഥാടകർ എത്തുക. മിനായിൽ സൂഖുൽ അറബ്, ജൗഹറ റോഡുകൾക്ക് ഇരുവശത്തുമാണ് ഇന്ത്യൻ ഹാജിമാർ തമ്പടിക്കുക. ഇതിനു പുറമെ കിങ് ഫഹദ് പാലത്തിനു സമീപവും തമ്പുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."