അന്ന് സിദ്ധാർഥ്...ഇന്ന് നിതിൻ... ചോരയുണങ്ങാതെ...
നെടുമങ്ങാട് (തിരുവനന്തപുരം): 2024 ഫെബ്രുവരി 18. ഈ ദിവസമായിരുന്നു വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങിനെ തുടർന്ന് നെടുമങ്ങാട് സ്വദേശിയായ വിദ്യാർഥി ജെ.എസ് സിദ്ധാർഥനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രൂരമായ റാഗിങിന് സിദ്ധാർഥ് ഇരയായെന്ന് പിന്നീടാണ് വെളിപ്പെട്ടത്. ഇന്ന് തലസ്ഥാന ജില്ലയിൽ സിദ്ധാർഥിൻ്റെ നാടായ നെടുമങ്ങാടിന് തൊട്ടടുത്തുള്ള ഉഴമലയ്ക്കൽ എന്ന ഗ്രാമവും സമാനമായ മറ്റൊരു ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ദന്തഡോക്ടർ ആകണമെന്ന സ്വപ്നത്തോടെ കലാലയത്തിലെത്തിയ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ കോളജ് കെട്ടിടത്തിൽ നിന്നും ചാടി ജീവൻ അവസാനിപ്പിച്ചിരിക്കുന്നു. സിദ്ധാർഥിൻ്റെ മരണത്തിൽ സീനിയർ വിദ്യാർഥികളാണ് വില്ലന്മാർ ആയിരുന്നതെങ്കിൽ ഇപ്പോൾ നിതിന്റെ മരണത്തിൽ ജാതിവെറി പൂണ്ട അധ്യാപകരാണ് പ്രതിസ്ഥാനത്ത്.
നിർധന കുടുംബത്തിൽ നിന്നാണ് നിതിൻ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായിരുന്നു അവിടെയുണ്ടായ സംഭവവികാസങ്ങളെന്ന് നിതിൻ്റെ പിതാവ് രാജൻ പറയുന്നു.
ഒരു അധ്യാപകൻ്റെ വായിൽ നിന്നും കേൾക്കാൻ പാടില്ലാത്ത വാക്കുകൾ, ജാതീയ അധിക്ഷേപം, പുഴുത്ത പട്ടിയെന്നുള്ള വിളി, അമ്മയടക്കം വീട്ടിലുള്ളവർക്ക് നേരെയുള്ള പരിഹാസം തുടങ്ങി നിരവധി മാനസിക പീഡനമാണ് നിതിന് നേരിടേണ്ടി വന്നത്. അധ്യാപകർക്ക് പുറമെ സീനിയർ വിദ്യാർഥികൾ നിതിനെ റാഗ് ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് സിദ്ധാർഥ് എന്ന പൂക്കോട് വെറ്ററിനറി കോളജി വിദ്യാർഥിക്കും ഇതുതന്നെയായിരുന്നു സംഭവിച്ചത്. ക്രൂരമായ റാഗിങിന് ഇരയായി ജീവൻ നഷ്ടപ്പെട്ട മകന് നീതി തേടി സിദ്ധാർഥിൻ്റെ മാതാപിതാക്കൾ മുട്ടാത്ത വാതിലുകളില്ല. സംഭവം വിവാദമായതോടെയാണ് കേസും അറസ്റ്റുമൊക്കെ നടന്നത്.
അറസ്റ്റിനു ശേഷവും പ്രതികളെ രക്ഷിക്കുന്ന സമീപനത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നു. എന്നാൽ മകന്റെ മരണത്തിൽ നീതി വേണമെന്ന വാശിയിൽ പിതാവ് ജയപ്രകാശും മാതാവ് ഷീബയും നിയമപോരാട്ടവുമായി രംഗത്തിറങ്ങി. തുടർന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."