താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ
താമരശ്ശേരി: ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേരെ താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ താമരശ്ശേരി ചുങ്കത്തെ 'ഹസ്തിനപുരി' ബാറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മർദനത്തിൽ പരുക്കേറ്റ ബാലുശ്ശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.
മർദനമേറ്റ വിഷ്ണുവും പ്രതികളിൽ ഒരാളായ ഫഹദും നേരത്തെ പരിചയക്കാരാണ്. മുൻപ് ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഫഹദിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇത് വിഷ്ണു എടുത്തതാണെന്നായിരുന്നു ഫഹദിന്റെ ആരോപണം. വൈകുന്നേരം ബാറിൽ വെച്ച് വിഷ്ണുവിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ ഫഹദ് ഇതേച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഫഹദും സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെയും പ്രജീഷിനെയും ഇടിക്കട്ടയും കൈയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ താമരശ്ശേരി പൊലിസ് സംഭവസ്ഥലത്തു വെച്ചുതന്നെ നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ശാന്തരാകാൻ തയ്യാറായില്ല. ആശുപത്രിക്ക് അകത്തും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലിസ് അറിയിച്ചു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
a fight broke out at a bar in thamarassery, leaving two people injured. police have arrested four individuals in connection with the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."